തൃശൂർ: വീട്ടിൽ ടിവി കാണാനെത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 68കാരനു മുപ്പതു വർഷം കഠിനതടവ്. ഏഴാംക്ലാസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാണിപ്പയ്യൂർ പുതുശേരി പുളിക്കൽ വേലപ്പനെയാണ് ശിക്ഷിച്ചത്.

സർക്കാരിന്റെ നഷ്ടപരിഹാര ഫണ്ടിൽ നിന്നു രണ്ടുലക്ഷം രൂപ പെൺകുട്ടിയുടെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജോൺ കെ. ഇല്ലിക്കാടനാണ് ശിക്ഷ വിധിച്ചത്.

കേസിനാസ്പദമായ സംഭവം നടന്നതു കഴിഞ്ഞ നവംബറിലാണ്. വേലപ്പന്റെ വീട്ടിൽ പെൺകുട്ടി ടിവി കാണാൻ പോയപ്പോഴാണ് സംഭവം. പീഡനവിവരം പെൺകുട്ടി സ്‌കൂൾ അധികൃതരോടു വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി ഡോക്ടർ മൊഴി നൽകി. രഹസ്യ വിചാരണയിലൂടെ കോടതി തെളിവെടുക്കുകയും നാലു മാസത്തിനുള്ളിൽ വിധി പ്രഖ്യാപിക്കുകയും ചെയ്തു. 11 സാക്ഷികളെയും 20 രേഖകളും ഹാജരാക്കി.

കുട്ടികൾക്കെതിരായ പീഡനക്കേസുകളിലെ പ്രതികൾ ദയ അർഹിക്കുന്നില്ലെന്നും സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച പ്രതിക്കു പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇതു പരിഗണിച്ചാണു കോടതി വേലപ്പനു 30 വർഷത്തെ കഠിനതടവു വിധിച്ചത്.