മുംബൈ: പ്രായപൂർത്തിയായ വ്യക്തികൾ തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ അതിനെ ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടുത്താൻ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു ബലാത്സംഗ കേസിലാണു കോടതി നിരീക്ഷണം.

സോളാപൂർ സ്വദേശിയായ യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസമുള്ള ഒരു സ്ത്രീയ്ക്ക് പങ്കാളിയുമായി ശാരീരിക ബന്ധത്തിലേർപ്പെടുന്നതിനെ തുടർന്നുണ്ടാകുന്ന ഫലങ്ങൾ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബന്ധം വേർപെടുത്തിയതിനെ തുടർന്ന് കാമുകിയായ യുവതിയാണ് സോളാപൂരിൽ നിന്നുള്ള 25കാരനായ യുവാവിനെതിരെ ബലാത്സംഗത്തിനും വഞ്ചനയ്ക്കും കേസ് നൽകിയത്. മുംബൈ സ്വദേശിയായ 24കാരിയാണു യുവാവിനെതിരെ കേസ് നൽകിയത്.

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിക്കുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവെന്നാണ് ആരോപണം. ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു. പിന്നീട് ബന്ധം ഉപേക്ഷിക്കുകയും ചെയ്‌തെന്ന് യുവതി ആരോപിക്കുന്നു. കേസിൽ യുവാവിന് കോടതി ജാമ്യമനുവദിക്കുകയും ചെയ്തു.