ലാഹോർ: തൊണ്ണൂറുകളിൽ പാക്കിസ്ഥാന് സംഭവിച്ച തെറ്റാണ് ഇപ്പോൾ ഇന്ത്യ ആവർത്തിക്കുന്നതെന്ന് പാക് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ക്യാപ്റ്റൻസിയിൽ തുടരെ ഉണ്ടാവുന്ന മാറ്റങ്ങൾ ചൂണ്ടിയാണ് റാഷിദ് ലത്തീഫിന്റെ പ്രതികരണം.

ബാക്ക് അപ്പിനെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്. എന്നാൽ പോയ വർഷം ഏഴ് ബാക്ക് അപ്പ് ക്യാപ്റ്റന്മാരെയാണ് ഇന്ത്യ കണ്ടെത്തിയത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഞാൻ ഇങ്ങനെയൊന്ന് കാണുന്നത്. വിരാട് കോഹ് ലി, കെ എൽ രാഹുൽ, രോഹിത് ശർമ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ബുമ്ര...1990കളിൽ പാക്കിസ്ഥാന് സംഭവിച്ച അതേ പിഴവാണ് ഇന്ത്യ ആവർത്തിക്കുന്നത്, ലത്തീഫ് പറയുന്നു.

ഗാംഗുലി, ധോനി, കോഹ് ലി എന്നിവരെ പോലെ ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്.ഒരു ഉറപ്പുള്ള ഓപ്പണറെ കണ്ടെത്താൻ അവർക്കായിട്ടില്ല. മധ്യനിരയിലും സ്ഥിരതയില്ല. അവർക്ക് പുതിയൊരു ക്യാപ്റ്റനെ മാത്രമാണ് വേണ്ടത്. ഒരു ക്യാപ്റ്റനും സ്ഥിരതയില്ല. കെ എൽ രാഹുലിന് ഫിറ്റ്നസ് പ്രശ്നങ്ങൾ. രോഹിത്തിനും ഫിറ്റ്നസ് പ്രശ്നങ്ങളുണ്ടായിരുന്നു. കോഹ് ലി മാനസികമായി ഫിറ്റ് അല്ല. ഇത് അവർ ചിന്തിക്കേണ്ട വിഷയമാണ്. സൗരവ് ഗാംഗുലി, ധോനി, വിരാട് കോഹ് ലി എന്നിവരെ പോലെ ഒരു ക്യാപ്റ്റനെയാണ് ഇന്ത്യക്ക് വേണ്ടത്, റാഷിദ് ലത്തീഫ് ചൂണ്ടിക്കാണിച്ചു.

വിരാട് കോഹ് ലി, രോഹിത് ശർമ, കെഎൽ രാഹുൽ, ഋഷഭ് പന്ത്, ഹർദിക് പാണ്ഡ്യ, ശിഖർ ധവാൻ, ബുമ്ര എന്നിവരാണ് ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്ന് പോയത്. നിലവിൽ വെസ്റ്റ് ഇൻഡീസിന് എതിരെ ട്വന്റി20 പരമ്പര കളിക്കുകയാണ് ഇന്ത്യ. വെസ്റ്റ് ഇൻഡീസിന് പിന്നാലെ സിംബാബ്വെയിലേക്കാണ് ഇന്ത്യ പോകുന്നത്. ഇവിടെ ധവാനാണ് ഇന്ത്യയെ നയിക്കുക.