മട്ടന്നൂർ: നാട്ടുകാരുടെ അഭിമാനമായിരുന്ന രതീഷ് 18 വർഷമായി സൈനികനായി സേവനം ചെയ്ത് വരുകയാണ്. ഡിസംബർ 9 നാണ് ഏതാനും ദിവസത്തെ അവധിക്ക് ശേഷം 35 കാരനായ രതീഷ് കാശ്മീരിലേക്ക് മടങ്ങിയത്. കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടിയ രതീഷ് ഉടനെ നാട്ടിലേക്ക് വരാൻ ഒരുങ്ങുകയായിരുന്നു. ഭാര്യയേയും കുടുംബത്തിനേയും കോയമ്പത്തൂരിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളും രതീഷ് നടത്തുകയായിരുന്നു എന്ന് രതീഷിന്റെ സുഹൃത്തുക്കൾ മറുനാടൻ മലയാളിയോടു പറഞ്ഞു.

മട്ടന്നൂർ സ്വദേശി രാഘവന്റേയും ഓമനയുടേയും ഏകമകനാണ് രതീഷ്. കുറ്റിയാട്ടൂർ സ്വദേശി ജ്യോതിയാണ് ഭാര്യ. എട്ട് മാസം പ്രായമുള്ള കാശിനാഥനാണ് മകൻ.

തിങ്കളാഴ്ച രാവിലെ എട്ടിനു കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കുന്ന ഭൗതിക ശരീരം പതിനൊന്നോടെ കണ്ണൂർ ഡിഫെൻസ് സെന്ററിൽ എത്തിക്കും. അവിടുത്തെ ഓദ്യോഗിക നടപടി ക്രമത്തിന് ശേഷം കോടാലിപ്രം ചക്കാലക്കണ്ടി വീട്ടിലേക്ക് ഉച്ചയ്ക്ക് രണ്ടോടെ എത്തിക്കും. തുടർന്നു പൊതുദർശനത്തിന് ശേഷം വൈകിട്ട് അഞ്ചോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിക്കും.

ജമ്മു കശ്മീരിലെ പാംപോറിൽ സൈനികവാഹന വ്യൂഹത്തിനു നേരേയുണ്ടായ ഭീകരാക്രമണത്തിലാണു കണ്ണൂർ മട്ടന്നൂർ സ്വദേശി സി രതീഷ് വീരമൃത്യു വരിച്ചത്. റാഞ്ചി സ്വദേശിയായ ശശികാന്ത് പാണ്ഡെ, പൂണെ സ്വദേശി സൗരവ് നന്ദ്കുമാർ എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ട മറ്റു സൈനികർ.

ഇന്നലെ ഉച്ചയ്ക്ക് ശ്രീനഗർ - ജമ്മു ദേശീയ പാതയിൽ വച്ചാണ് ആൾക്കൂട്ടത്തിന് സമീപത്തുകൂടെ സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് അക്രമം ഉണ്ടായത്. ബൈക്കിലെത്തിയ ഭീകരർ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. പൊടുന്നനെ ആക്രമണം നടത്തി കടന്നുകളഞ്ഞ ഇവർക്കായി സൈന്യം തിരച്ചിൽ തുടരുകയാണ്. ആൾക്കൂട്ടത്തിൽ വച്ചാണ് സംഭവമെന്നതിനാൽ സൈന്യത്തിനു തിരികെ വെടിയുതിർക്കാനായില്ല.

ശ്രീനഗർ.ജമ്മു ദേശീയപാതയിലെ പാംപോറിൽ കദ്്ലാബാലിൽ വച്ചാണ് ആക്രമണം ഉണ്ടായത്. നൂറിലേറെ ഭീകരർ അതിർത്തിവഴി നുഴഞ്ഞുകയറിയെന്ന രഹസ്യാന്വേഷണവിവരത്തെതുടർന്ന് സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലായിരുന്നു ഭീകരാക്രമണം. പ്രദേശത്താകെ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ മരിച്ച സൈനികരുടെ മൃതദേഹങ്ങൾ സേനാ ക്യാമ്പിലെത്തിച്ച് സൈനികർ ആദരാഞ്ജലികൾ അർപ്പിച്ചു.