തിരുവനന്തപുരം: 55 കോടിയോളം രൂപ മുടക്കിയാണ് പ്രവാസി വ്യവസായി രവി പിള്ള മകൾ ഡോ. ആരതിയുടെ വിവാഹം ആഘോഷമാക്കിയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആർഭാഢം ഒരുക്കിയ ഈ വിവാഹം ചില ട്രെന്റുകൾ മാറുന്നു എന്ന സൂചനകൂടി നൽകുന്നതാണ്. അതിസമ്പന്നരായവരുടെ മക്കളുടെ വിവാഹം നടക്കുമ്പോൾ സ്വർണ്ണാഭരണങ്ങൾ പടിക്ക് പുറത്താകുന്നു എന്നതാണ് പ്രത്യേകത. രവി പിള്ളയുടെ മകളുടെ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുമ്പോഴാണ് ഇങ്ങനെയൊരു ട്രെന്റ് മാറ്റത്തെ കുറിച്ചും ചർച്ചയാകുന്നത്.

മലയാളികളുടെ മനസിലെ വിവാഹ ആഡംബരം എന്നാൽ അത് വധുവിന്റെ ആഭരണങ്ങളെ ചുറ്റിപ്പറ്റിയിയിരുന്നു. എന്നാൽ വിവാഹ കമ്പോളത്തിൽ ഈ ട്രെന്റ് മാറുന്നു എന്നതാണ് രവി പിള്ളയുടെ മകളുടെ വിവാഹത്തിൽ നിന്നും വ്യക്തമാകുന്നത്. ഒരു തരി പൊന്നു ധരിക്കാതെയായിരുന്നു വധു വിവാഹ വേദിയിൽ എത്തിയത്. എന്നാൽ, കോടാനുകോടി വില മതിക്കുന്ന വജ്രാഭരണങ്ങളാണ് സ്വർണ്ണാഭരങ്ങൾക്ക് പകരം ഇടം പിടിച്ചത്.

രത്‌നങ്ങളും മരതകങ്ങളുമൊക്കെ പതിച്ചവയായിരുന്നു ആഭരണങ്ങൾ. വധുവിന്റെ ചിത്രം സോഷ്യൽ മീഡിയയിലും സജീവ ചർച്ചയ്ക്ക് ഇടയാക്കി. അതിസമ്പന്നരുടെ മക്കൾ വിവാഹം കഴിക്കുമ്പോൾ സ്വർണ്ണാഭരണങ്ങൾ പടിക്കു പുറത്താകുന്നു എന്നാണ് ചിലർ ചൂണ്ടിക്കാട്ടിയത്. സ്വർണ്ണാഭരണം ആഡംബരമാകുന്ന കാലം കഴിഞ്ഞെന്നും ചിലർ ചൂണ്ടിക്കാട്ടി. മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖനായ സ്വർണ്ണാഭരണ വ്യാപാരി ജോയ് ആലുക്കാസിന്റെ മകളുടെ വിവാഹം നടന്നപ്പോഴും സ്വർണ്ണാഭരണങ്ങൾ പടിക്ക് പുറത്തായിരുന്നു. പകരം വജ്രാഭരണം തന്നെയാണ് ഇടം പിടിച്ചതും.

സ്വർണ്ണത്തേക്കാൾ പതിന്മടങ്ങ് വിലവരുന്ന വജ്രാഭരണങ്ങളാണ് എന്നത് തന്നെയാണ് ഇതിനെ ആഡംബരമാക്കുന്നത്. മിക്ക ജുവല്ലറികളും വജ്രാഭരണങ്ങൾക്ക് പ്രാധാന്യം നൽകിയും തുടങ്ങിയിട്ടുണ്ട്. അതേസമയം രവി പിള്ളയുടെ മകളുടെ വിവാഹ വാർത്തയും ചിത്രങ്ങളും കൂടുതൽ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും കൊഴുക്കുകയാണ്. ബാഹുബലി സിനിമയെ വെല്ലുന്ന തരത്തിലുള്ള സെറ്റായിരുന്നു വിവാഹത്തിനായി ഒരുക്കിയിരുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടക്കമുള്ള മന്ത്രിമാരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്മനടക്കമുള്ള രാഷ്ട്രീയ നേതാക്കളും വിവഹ ചടങ്ങിൽ പങ്കെടുത്തു. 42 രാജ്യങ്ങളിൽ നിന്നുള്ള വ്യവസായിക പ്രമുഖരും ഗൾഫ് രാജ്യങ്ങളിലെ രാജകുംടുംബാംങ്ങളും അടക്കം വിവാഹ ചടങ്ങിനെത്തിയിരുന്നു.

23 കോടി രൂപ മുടക്കി കൊട്ടാരങ്ങളുടെ അകത്തളത്തിന് സമാനമായാണ് സെറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൊല്ലത്ത് ആശ്രാമം മൈതാനത്താണ് നാല് ലക്ഷം ചതുരശ്ര അടിയിലുള്ള സെറ്റ് ഒരുക്കിയത്. പ്രധാന മണ്ഡപത്തിന് പുറമെ ഒന്നര ലക്ഷത്തോളം ചതുരശ്ര അടി വലുപ്പമുള്ള രണ്ട് കൂടാരങ്ങളും ഒരുക്കിയിട്ടുണ്ട്. കലാ സംവിധായകൻ സാബു സിറിൾ ആണ് നേതൃത്വം നൽകിയത്.