ന്യൂഡൽഹി: കറൻസി നോട്ടുകളിൽ നിന്ന് മഹാത്മാ ഗാന്ധിയെ മാറ്റില്ലെന്ന് റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ. നിലവിലെ നോട്ടുകളിൽ ഒരു മാറ്റവും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല. അത്തരത്തിലുള്ള ഒരു നിർദേശവും മുന്നിൽ ഇല്ലെന്നും ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

കറൻസി നോട്ടുകളിൽ രവീന്ദ്ര നാഥ ടാഗോറിന്റേയും എപിജെ അബ്ജുൾ കലാമിന്റേയും ചിത്രങ്ങൾ ഉൾപ്പെടുത്താൻ റിസർവ് ബാങ്ക് നീക്കമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം വാട്ടർമാർക്ക് ചെയ്ത പുതിയ നോട്ടുകളുടെ രൂപരേഖ തയ്യാറായിക്കഴിഞ്ഞു. എന്നാൽ ഈ ചിത്രങ്ങളടങ്ങിയ നോട്ടുകളുടെ അച്ചടിക്കുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയിട്ടില്ല എന്നും വിവരം പുറത്തുവന്നിരുന്നു. മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കുമോ എന്ന തരത്തിൽ ചർച്ചകൾ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആർബിഐ വിശദീകരണം

കറൻസി നോട്ടുകളിൽ മഹാത്മ ഗാന്ധി മാത്രം വേണ്ടെന്ന റിസർവ് ബാങ്കിന്റെ നിർദ്ദേശവുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനമെന്നാണ് റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നത്. കള്ളനോട്ടുകൾ തടയാൻ കൂടുതൽ സുരക്ഷ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി മഹാത്മ ഗാന്ധിയെ കൂടാതെ കൂടുതൽ ദേശീയ നേതാക്കളുടെ വാട്ടർമാർക്ക് ചിത്രങ്ങൾ കറൻസിയിൽ വേണമെന്നായിരുന്നു റിസർവ് ബാങ്കിന്റെ ആഭ്യന്തര സമിതിയുടെ 2017 ലെ ശുപാർശ.

ഇതിന്റെ അടിസ്ഥാനത്തിലാണ് ടാഗോറിന്റേയും എപിജെ അബ്ദുൾ കാലാമിന്റേയും ചിത്രങ്ങൾ കൂടി ആലേഖനം ചെയ്ത നോട്ടുകൾ പുറത്തിറക്കാൻ ആലോചിക്കുന്നത്. ഇവരുടെ അതി സുരക്ഷ വാട്ടർമാർക്കുള്ള ചിത്രങ്ങളടങ്ങിയ കറൻസി ഡിസൈൻ തയ്യാറായിട്ടുണ്ട്.സെക്യുരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ കറൻസി ഡിസൈനുകൾ സുരക്ഷാ പരിശോധക്കായി നൽകിയിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഡോളറിൽ വിവിധ അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രമുള്ള മാതൃകയിൽ കൂടുതൽ നേതാക്കളുടെ ചിത്രങ്ങൾ രൂപയിലും വേണമെന്നായിരുന്നു നിർദ്ദേശം.

മറ്റു നേതാക്കളുടെയും ചിത്രങ്ങൾ കറൻസി നോട്ടുകളിൽ ഉപയോഗിക്കണമെന്ന് നേരത്തെ ആവശ്യങ്ങൾ ഉയർന്നിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം കറൻസി നോട്ടുകളിൽ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് 2021-ൽ കൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കോടതി കേന്ദ്ര സർക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു.

2017-ലും സമാനമായ ഹർജി കൽക്കത്ത ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ റിസർവ് ബാങ്കിന്റെ അഭിപ്രായം ആരായേണ്ടതുണ്ടെന്ന് അന്ന് കേന്ദ്രസർക്കാർ കോടതിയിൽ മറുപടി നൽകിയിരുന്നു. എന്നാൽ, ഇതേ ആവശ്യമുന്നയിച്ച് 2021 ഫെബ്രുവരിയിൽ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട ഹർജി കോടതി തള്ളിയിരുന്നു.