മനാമ: പ്രവാസി മലയാളികളുടെ കലാ, സാഹിത്യാഭിരുചികളെ കണ്ടെത്താനും അവയുടെ പരിപോഷണത്തിനുമായി രിസാല സ്റ്റഡി സർക്കിൾ ( RSC) സംഘടിപ്പിക്കുന്ന സാഹിത്യോത്സവുകളുടെ പ്രാഥമിക മത്സരങ്ങൾക്ക് വിവിധ യൂനിറ്റുകളിൽ തുടക്കമായി.

കലാ, സാഹിത്യങ്ങളിലെ മൂല്യ ശോഷണത്തിന് ബദലായിട്ടാണ് സാഹിത്യോത്സവുകളെ ഗൾഫ് മലയാളികൾക്കായി അവതരിപ്പിച്ചത്. സൗഹൃദപരമായ മത്സരങ്ങളിലൂടെ ഗൾഫ് വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കഴിവുകളെ സമ്പന്നമാക്കാൻ സാഹിത്യോത്സവിലൂടെ സാധിക്കുന്നുണ്ട്. ഇതിലൂടെ സാംസ്‌കാരിക രംഗത്ത് സജീവമാകാനും പ്രചോദനവുമാവുന്നു. കൂടുതൽ ഇനങ്ങളെയും വിഭാഗങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ സാഹിത്യോത്സവ് അരങ്ങിലെത്തുന്നത്.

മാപ്പിളപ്പാട്ട്, മാലപ്പാട്ട്, കഥ പറയൽ, ആംഗ്യപ്പാട്ട്, ജലഛായം, ദഫ്, ഖവാലി, കഥ, കവിത രചനകൾ, കവിതാ പാരായണം, ഭാഷാ കേളി, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവർത്തനം, വായന തുടങ്ങി 67 ഇനങ്ങളിലാണ് ഇത്തവണത്തെ സാഹിത്യോത്സവ്. കെ ജി വിദ്യാർത്ഥികൾ മുതൽ 30 വയസ് വരെയുള്ള യുവതി, യുവാക്കളെ വിവിധ വിഭാഗങ്ങളാക്കിയാണ് മത്സരം ക്രമീകരിക്കുക.

യൂനിറ്റ് മത്സരങ്ങളിൽ മികവ് പുലർത്തുന്നവർ സെക്ടർ സാഹിത്യോത്സവുകളിലേക്ക് യോഗ്യത നേടും. വിവിധ സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവർ ഒക്ടോബർ അവസാന വാരം നടക്കുന്ന സെൻട്രൽ മത്സരങ്ങളിൽ മാറ്റുരയ്ക്കും. ഇതിന് ശേഷം നവംബർ രണ്ടാം വാരം ഇസാ ടൗൺ ഇന്ത്യൻ സ്‌കൂളിൽ നടക്കുന്ന നാഷനൽ മത്സരത്തോടെയാണ് സാഹിത്യോത്സവ് സമാപിക്കുന്നത്.