തിരുവനന്തപുരം: മുകേഷ് എംഎൽഎയുടെ വാഹനം രജിസ്റ്റർ ചെയ്തത് പോണ്ടിച്ചേരിയിൽ ആണെന്ന സുരേഷ്ഗോപി എംപിയുടെ വാദം പൊളിയുന്നു. മുകേഷ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് കേരളത്തിൽ തന്നെയാണെന്ന വിവരങ്ങൾ കേരള സർക്കാരിന്റെ ഔദ്യോഗിക സൈറ്റിലുണ്ട്. സംസ്ഥാന വാഹനനികുതി നൽകാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയതതെന്ന ആരോപണത്തിന് മറുപടിയായാണ് സുരേഷ്ഗോപി മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്.

വാഹനനികുതി ഒഴിവാക്കാനല്ല താൻ പിവൈ രജിസ്ട്രേഷൻ എടുത്തതെന്നും വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് പരിഭ്രാന്തിയാണെന്നും സുരേഷ്ഗോപി പ്രതികരിച്ചിരുന്നു. വിമർശകർ അവരുടെ എംഎൽഎ ആയ മുകേഷിന്റെ വാഹനരജിസ്ട്രേഷനും നമ്പറും പരിശോധിക്കണം. എവിടുന്ന് എടുത്തു, എത്ര നികുതി മുക്കി എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആരോപണത്തോട് പ്രതികരിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഞാൻ നികുതി വെട്ടിച്ചിട്ടില്ല. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടാണ് വാഹനം വാങ്ങിയത്. കാര്യങ്ങൾ പരിശോധിച്ചാൽ നിജസ്ഥിതി എല്ലാവർക്കും അറിയാം. എന്നാണ് മുകേഷ് പ്രതികരിച്ചത്.

മുകേഷ് ഔദ്യോഗിക കാര്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനമായ ഓഡി ക്യു 5 രജിസ്റ്റർ ചെയ്തത് തൃപ്പുണിത്തുറയിലുള്ള ആർടിഒ ഓഫീസിൽ നിന്നാണെന്നാണ് സർക്കാർ വിവരങ്ങളിൽ പറയുന്നത്. കെഎൽ 39 ജി 4099 എന്നതാണ് മുകേഷിന്റെ വാഹന നമ്പർ. ഈ വാഹനത്തിന്റെ നികുതി അടച്ചതിന്റെ വ്യക്തമായ വിവരങ്ങളും സർക്കാർ വിവരങ്ങളിൽ ഉൾപ്പെടുന്നുണ്ട്.

സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നതെന്ന് പറഞ്ഞാണ് സുരേഷ്ഗോപി മുകേഷിനെതിരേയും ആരോപണം ഉന്നയിച്ചത്. സുരേഷ്ഗോപി പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തത് നികുതി വെട്ടിക്കാനാണെന്നായിരുന്നു ആദ്യം ചർച്ചയായത്. കേരളത്തിൽ നിന്ന് ബിജെപിക്ക് ആകെയുള്ള എംപിയായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചിട്ടുണ്ടോ എന്നാണ് ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ ചോദ്യം. ദീപക് ശങ്കരനാരായണന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ആണ് ഇത്തരം ഒരു ചർച്ചയ്ക്ക് വഴിമരുന്നിട്ടത്.

കേന്ദ്ര ഭരണപ്രദേശമായതിനാൽ പോണ്ടിച്ചേരിയിൽ വാഹനങ്ങൾ രജിസ്ട്രർ ചെയ്താൽ സംസ്ഥാനനികുതിയിൽ നിന്ന് ഒഴിവായി കിട്ടും. അതായത് കോടികൾ വിലമതിക്കുന്ന വാഹനം വാങ്ങുന്നയാൾ സംസ്ഥാന ഖജനാവിലേയ്ക്ക്, പവപ്പെട്ടവന് മരുന്നും പെൻഷനുമാകേണ്ട നികുതി അടക്കാൻ തയ്യാറല്ലെന്നു തന്നെ.

പോണ്ടിച്ചേരിയിൽ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫൽറ്റ് ടാക്സാണ് അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകൾക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തിൽ പോണ്ടിച്ചേരിയിൽ നിന്ന് വാങ്ങിയാൽ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്സ് മുക്കാം. പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ തൽക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലർമാർ തന്നെ കൊടുത്തോളും. ഓഡി ക്യു 7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കിൽ ഇതിലും വളരെ വലുതായിരിക്കും ടാക്സ് വെട്ടിപ്പെന്നും ദീപക് ശങ്കരനാരായണൻ ഫേസ്‌ബുക്കിൽ ഉന്നയിച്ചിരുന്നു.