കണ്ണൂർ: കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനായി നരേന്ദ്ര മോദി സർക്കാർ നിയമിച്ച ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുല്ലക്കുട്ടിക്ക് സ്വീകരണം നൽകിയ കെ.എം.സി.സി നേതാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ് ലിം ലീഗ് കണ്ണൂർ ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്വത്തിന് കത്തയച്ചു.

മഹാരാഷ്ട്ര കെ.എം.സി.സി ജനറൽ സെക്രട്ടറി അസീസ് മാണിയൂരാണ് ചെക്കിക്കുളത്തെ വീട്ടിൽ അബ്ദുല്ലക്കുട്ടിക്ക് ചെറിയ പെരുന്നാളിന് മുൻപ് സ്വീകരണവും ഇഫ്താർ സംഗമവും ഒരുക്കിയത്. പാർട്ടി നേതൃത്വമറിയാതെ ബിജെപി നേതാവിന് സ്വീകരണമൊരുക്കിയ
അസീസ് മാണിയൂരിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടാണ് മുസ്ലിം ലീഗ് കണ്ണുർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിരിക്കുന്നത്. എന്നാൽ കെ. എം.സി.സി നേതാവിനെതിരെ എന്തു നടപടിയാണ് വേണ്ടതെന്ന് കത്തിൽ പറഞ്ഞിട്ടില്ലെന്ന് ് അബ്ദുൽ കരീംചേലേരി പറഞ്ഞു.

എംപിയായതിനു ശേഷം സിപിഎം വിടാൻ തീരുമാനിച്ചപ്പോൾ അബ്ദുല്ലക്കുട്ടിക്ക് മുസ് ലിം ലീഗിൽ അംഗത്വമെടുക്കാൻ താൽപര്യമുണ്ടായിരുന്നു. പിന്നീട് കോൺഗ്രസിലേക്ക് പോയി. അവിടെ നിന്ന് ബിജെപിയിലേക്കും. ഇപ്പോൾ ബിജെപിയുടെ ഉന്നത നേതൃസ്ഥാനത്തെത്തി. ഈ സാഹചര്യത്തിൽ കെ. എം.സി.സി നേതാവ് സ്വീകരണം സംഘടിപ്പിച്ചത് തെറ്റാണ്. ഈക്കാര്യത്തിൽ നല്ല ജാഗ്രത കാണിക്കേണ്ടതുണ്ടായിരുവെന്നും അബ്ദുൽ കരീംചേലേരി പറഞ്ഞു.

കഴിഞ്ഞ മെയ് ഒന്നിനാണ് അസീസ് മാണിയൂർ അബ്ദുള്ളക്കുട്ടിക്ക് സ്വന്തം വീടായ ചെക്കിക്കുളത്ത് സ്വീകരണം സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു. തന്റെ അടുത്ത ബന്ധുവായതിനാലാണ് സ്വീകരണം നൽകിയതെന്നാണ് അസീസ് മാണിയൂരിന്റെ വിശദീകരണം. എന്നാൽ, ചടങ്ങിനിടെ അബ്ദുള്ളക്കുട്ടിക്ക് പൊന്നാടയണിയിച്ചതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

എ.ഐ.കെ.എം.സി.സി പ്രസിഡന്റ് എം.കെ.നൗഷാദും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിറും എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സി.കെ.കെ.മാണിയുരുമൊക്കെ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ചെറിയ പെരുന്നാളിന് തൊട്ടു മുൻപ് നടന്ന ഇങ്ങനെയൊരു വിവാദം മുസ് ലിം ജില്ലാ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു.

തിരുവനന്തപുരത്ത് നടന്ന ഹിന്ദുമത സമ്മേളനത്തിൽ പി.സി.ജോർജിന്റെ വിവാദ പ്രസംഗവും കത്തിനിൽക്കുമ്പോഴായിരുന്നു അബ്ദുല്ലക്കുട്ടിക്ക് കെ. എം.സി.സി നേതാവിന്റെ സ്വീകരണവും നടന്നത്. എന്നാൽ ഇഫ്താർസംഗമത്തിന്റെ ഭാഗമായാണ് അബ്ദുല്ലക്കുട്ടിയെ ക്ഷണിച്ചതെന്നാണ് കെ. എം.സി.സി നേതാവിന്റെ വിശദീകരണം. ഇഫ്താർ സംഗമത്തിന് ആർക്കും ആരെയും ക്ഷണിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇഫ്താർസംഗമത്തിനെ ലീഗ് നേതൃത്വം എതിർക്കുന്നില്ലെങ്കിലും പൊന്നാട അണിയിച്ചു സ്വീകരിച്ചതിനെയാണ് വിമർശിക്കുന്നതെന്നും ഈക്കാര്യത്തിൽ ലീഗ് പോഷക സംഘടനയായ കെ. എം.സി.സി നേതാവ് ജാഗ്രത പാലിക്കണമെന്നുമാണ് കരീം ചേലേരി വ്യക്തമാക്കുന്നത്. എന്നാൽ മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന കെ. എം.സി.സി നേതാവിനെതിരെ നടപടിയെടുക്കാൻ മുസ്ലിം ലീഗ്സംസ്ഥാന നേതൃത്വത്തിന്കഴിയില്ലെന്ന സാങ്കേതിക പ്രശ്നമുണ്ടെന്നാണ് പാർട്ടിക്കുള്ളിൽ നിന്നും ലഭിക്കുന്ന വിവരം. ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതി അഖിലേന്ത്യാ നേതൃത്വത്തിന് അയച്ചുകൊടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു.