കോട്ടയം: കോട്ടയത്ത് വിദ്യാര്‍ത്ഥിനിയുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനമേറ്റെന്ന പരാതിയില്‍ അന്വേഷണം. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കണ്‍സഷന്‍ കാര്‍ഡുമില്ലാതെ സ്റ്റുഡന്റ്‌സ് കണ്‍സഷന്‍ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാര്‍ഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റതെന്നാണ് ബസ് ജീവനക്കാരുടെ പരാതി.

മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടര്‍ പ്രദീപിനാണ് മര്‍ദ്ദനമേറ്റത്. കണ്‍സെഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി ബസില്‍ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മര്‍ദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയില്‍ ചിങ്ങവനം പൊലീസ് കേസെടുത്തു.

പെണ്‍കുട്ടി ബസില്‍നിന്ന് ഇറങ്ങിയശേഷം സഹോദരനെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കണ്ടക്ടറെ മര്‍ദിച്ചതിനു യുവാക്കള്‍ക്കെതിരെ കേസെടുത്തു. പെണ്‍കുട്ടിയോടു മോശമായി പെരുമാറിയതിനെതിരെ കണ്ടക്ടറുടെ പേരില്‍ പോക്‌സോ വകുപ്പു പ്രകാരം ചിങ്ങവനം പൊലീസ് കേസെടുത്തു.