മുംബൈ: സിംബാബ്വെ പര്യടനത്തിനത്തിന് പിന്നാലെ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിശീലകനായി ചുമതലയേല്‍ക്കുന്ന ഗൗതം ഗംഭീറിന് കീഴില്‍ അണിനിരക്കുക പുതിയ നായകന്മാരുടെ ടീം ഇന്ത്യ. ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ ഇന്ത്യയുടെ മൂന്നു സീനിയര്‍ താരങ്ങളാണ് ട്വന്റ20 ക്രിക്കറ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഹാര്‍ദിക് പാണ്ഡ്യ നായകനായേക്കും. ഏകദിന പരമ്പരയില്‍ നിന്നും രോഹിത് ശര്‍മ വിട്ടുനിന്നാല്‍ കെ എല്‍ രാഹുല്‍ നായകനായേക്കും.

വിരാട് കോലിക്കു പുറമെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ട്വന്റി 20യോട് വിടപറഞ്ഞത്. ഇതോടെ ട്വന്റി20യില്‍ പുതിയ യുഗത്തിനു തന്നെ ഇന്ത്യന്‍ ടീമില്‍ തുടക്കമാകുകയാണ്. സിംബാബ്വെയ്ക്കെതിരായ പര്യടനത്തില്‍ പൂര്‍ണമായും യുവതാരങ്ങളാണ് കളിക്കുന്നത്. ശുഭ്മാന്‍ ഗില്ലാണ് നായകന്‍. ലോകകപ്പില്‍ കളിച്ചവരില്‍ മൂന്നു പേര്‍ മാത്രമാണ് ടീമിലുള്ളത്.

ഈ മാസം 27ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനാകും 'യഥാര്‍ഥ' ട്വന്റി20 ടീം കളത്തിലിറങ്ങുക. രോഹിത് ശര്‍മയുടെ ഒഴിവില്‍ പുതിയ ക്യാപ്റ്റനെയും കണ്ടത്തേണ്ടതുണ്ട്. ടീമിനെ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാകും ട്വന്റി20യില്‍ ഇന്ത്യയെ നയിക്കുകയെന്നാണ് റിപ്പോര്‍ട്ട്. 2022 ട്വന്റി20 ലോകകപ്പിനു ശേഷം രോഹിത് ശര്‍മയും വിരാട് കോലിയും ട്വന്റി20യില്‍ വിട്ടുനിന്നപ്പോള്‍ ഹാര്‍ദിക്കിന്റെ കീഴിലാണ് ഇന്ത്യ ഇറങ്ങിയത്.

രോഹിത് വിരമിച്ചതോടെ ഹാര്‍ദിക് സ്ഥിരം ക്യാപ്റ്റനാകും എന്നുതന്നെയാണ് കരുതുന്നത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനവും രോഹിത്തില്‍നിന്ന് ഹാര്‍ദിക് ഏറ്റെടുത്തിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഹാര്‍ദിക് പാണ്ഡ്യ.

വിരാട് കോലിയും രോഹിത് ശര്‍മയും ശ്രീലങ്കന്‍ പര്യടനത്തില്‍ വിശ്രമം ആവശ്യപ്പെട്ടതായാണ് സൂചന. അങ്ങനെയെങ്കില്‍ ഏകദിനത്തിലും രോഹിത്തിനു പകരം മറ്റൊരാള്‍ ഇന്ത്യന്‍ ടീമിനെ നയിക്കും. നിലവില്‍ സാഹചര്യത്തില്‍ കെ.എല്‍.രാഹുലാകും രോഹിത്തിന്റെ അഭാവത്തിന്റെ ഏകദിന ക്യാപ്റ്റനെന്നാണ് സൂചന. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കെ.എല്‍.രാഹുലിനെ പരിഗണിച്ചിരുന്നില്ല. എങ്കിലും ഏകദിനത്തില്‍ താരം തുടര്‍ന്നുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മൂന്നു ട്വന്റി20യും മൂന്ന് ഏകദിനങ്ങളുമാണ് ശ്രീലങ്കന്‍ പര്യടനത്തിലുള്ളത്. പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിന്റെ ആദ്യ ചുമതലയും ശ്രീലങ്കന്‍ പര്യടനമാണ്. പരമ്പരയ്ക്കു മുന്നോടിയായി സപ്പോര്‍ട്ടിങ് സ്റ്റാഫുകളെ നിയമിക്കുന്ന തിരക്കിലാണ് ഗംഭീര്‍.

തനിക്കൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ ഉണ്ടായിരുന്ന, മുംബൈ മലയാളി അഭിഷേക് നായരെ ബാറ്റിങ് പരിശീലകനായി കൊണ്ടുവരാന്‍ ഗംഭീര്‍ ശ്രമിക്കുന്നതായാണ് വിവരം. ബോളിങ് പരിശീലകനായി മുന്‍താരം വിനയ് കുമാറിന്റെ പേര് ഗംഭീര്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വിനയ് കുമാറിന്റെ കാര്യത്തില്‍ ബിസിസിഐക്ക് എതിര്‍പ്പുണ്ടെന്നാണ് വിവരം.

പകരം സഹീര്‍ ഖാന്‍, ലക്ഷ്മിപതി ബാലാജി എന്നിവരെയാണ് ബിസിസിഐ നിര്‍ദേശിച്ചത്. 92 മത്സരങ്ങളില്‍ നിന്നായി 311 ടെസ്റ്റ് വിക്കറ്റുകളും നീല ജഴ്‌സിയില്‍ 309 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 610 വിക്കറ്റുകളും സഹീര്‍ ഖാന്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഏറ്റവും മികച്ച ഇടങ്കയ്യന്‍ പേസര്‍മാരില്‍ ഒരാളായാണ് സഹീറിനെ പരിഗണിക്കുന്നത്. ഇന്ത്യയ്ക്കായി എട്ടു ടെസ്റ്റുകള്‍ കളിച്ച ബാലാജി, 27 വിക്കറ്റുകളും 30 ഏകദിനങ്ങളില്‍നിന്ന് 34 വിക്കറ്റും നേടിയിട്ടുണ്ട്.