പാലക്കാട്: ചെര്‍പ്പുളശ്ശേരി വെള്ളിനേഴിയില്‍ പശു ഫാമിലെ ജലസംഭരണി തകര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷമാലി (30), മകന്‍ സാമി റാം(2) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയും കുഞ്ഞുമാണ് മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി. ഇവരുടെ ഭര്‍ത്താവും ഫാമിലെ തൊഴിലാളിയാണ്.

പശുഫാമില്‍ താല്‍ക്കാലികമായി നിര്‍മിച്ച ടാങ്കാണ് പൊട്ടിയത്. സിമന്റ് കൊണ്ട് ഒന്നര വര്‍ഷം മുമ്പ് താല്‍ക്കാലികമായി കെട്ടിയതായിരുന്നു ടാങ്ക്. രതീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം. വെള്ളത്തിന്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു.

ഈ വെള്ളത്തില്‍ അമ്മയും കുഞ്ഞും അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവര്‍ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുവതിയും കുഞ്ഞും പശുക്കള്‍ക്ക് പുല്ലരിഞ്ഞശേഷം ജലസംഭരണ ടാങ്കിന് സമീപത്തുള്ള ടാപ്പില്‍നിന്നും കൈകഴുകുമ്പോള്‍ സംഭരണി തകരുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഒന്നരവര്‍ഷം മുമ്പാണ് ടാങ്ക് നിര്‍മിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫാം പരിസരത്തെത്തിയ നാട്ടുകാരാണ് ജലസംഭരണിയുെട പരിസരത്ത് അമ്മയും കുഞ്ഞും മരിച്ചുകിടക്കുന്നത് കണ്ടത്. പൊലീസും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ ഒറ്റപ്പാലും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.