- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

ശ്രീമഹാദേവ ക്ഷേത്രം
കോന്നി: വർഷങ്ങൾക്ക് മുൻപ് സോമയാഗം അരങ്ങേറിയ കോന്നി ഇളകൊള്ളൂരിൽ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പൂരോഗമിക്കുന്നു. യാഗത്തിന്റെ വിളംബര പ്രതീകമായി കഴിഞ്ഞ ദിവസം യാഗ ഭൂമിയിൽ ധ്വജം പ്രതിഷ്ഠിച്ചു. തിരുവനതപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ധ്വജമാണ് പ്രതിഷ്ഠിച്ചത്. ഏപ്രിൽ 21 മുതൽ മെയ് 1 വരെ 11 ദിവസമാകും യാഗം നടക്കുക. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് യാഗഭൂമി ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇതേ സ്ഥലത്തു തന്നെ സോമയാഗം നടന്നിരുന്നു. സോമയാഗം നടന്ന അതെ യാഗസ്ഥലത്തു തന്നെ അതിരാത്രം നടക്കുന്നു എന്ന പ്രത്യേകതയും ഇളകൊള്ളൂർ അതിരാത്രത്തിനുണ്ട്. അഗ്ന്യാധാനവും സോമയാഗമെന്ന അഗ്നിഷ്ടോമവും ചെയ്തവർക്ക് മാത്രമാണ് അതിരാത്രം ചെയ്യാൻ അർഹതയുള്ളത്.
യജ്ഞശാലകളുടെ നിർമ്മാണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. ഓലമേഞ്ഞ മൂന്നു കൂരകളാണ് യജ്ഞശാലയായി നിർമ്മിക്കുന്നത്. രണ്ടു ചരിഞ്ഞ കൂരകളും ഒരു പരന്ന കൂരയുമാണ് നിർമ്മിക്കുക. മഴ പെയ്താൽ ചോരാത്ത വിധമുള്ള രീതിയിലാകും യജ്ഞശാല നിർമ്മിക്കുന്നത്. യജ്ഞശാലക്കു ചുറ്റും സന്ദർശകർക്കായി നടപ്പന്തൽ ഒരുക്കും. യജ്ഞശാലയുടെ പണികൾ ഇന്ന് വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്.
യാഗ ശാലയുടെ നിർമ്മാണവും സാധന സാമഗ്രികളുടെ സംഭരണവും യാഗം ആരംഭിക്കുന്നതിനു മുൻപ് തന്നെ തായ്യാറാക്കണമെന്നതാണ് യാഗ വ്യവസ്ഥ. ഇതിനായുള്ള ക്രമീകരങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ശ്രീമഹാദേവർ ക്ഷേത്രവും സംഘാടകരും. ഒരുക്കങ്ങൾ ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തി ചേരുന്നത്. പതിനയ്യായിരത്തിനു മുകളിൽ സന്ദർശകർ ദിവസേന എത്തുമെന്നാണ് സംഘാടകർ കണക്കു കൂട്ടുന്നത്. ഇതിനാവശ്യമായ ക്രമീകരങ്ങളാണ് ഒരുക്കുക. വഴിപാടുകൾ കഴിക്കുന്നതിനും പ്രത്യേക പൂജകൾക്കുമായി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഹിന്ദു വൈദിക ശ്രൗത പാരമ്പര്യത്തിലെ ഏറ്റവും ഉയർന്ന യാഗങ്ങളിൽ ഒന്നായാണ് അതിരാത്രം പരിഗണിക്കപ്പെടുന്നത്. പുരാതനവും ദൈർഘ്യമേറിയതും ആയ ആനുഷ്ഠാനമാണ് അതിരാത്രം. അമേരിക്കയിലെ ഹാർവാർഡ്, ബർക്ക്‌ലി സർവകലാശാലകളും ഫിൻലാൻഡിലെ ഹെൽസിങ്കി സർവകലാശാലയും മുൻകൈയെടുത്ത് 1975-ൽ തൃശൂർ ജില്ലയിലെ പാഞ്ഞാളിൽ അതിരാത്രം നടത്തിയിരുന്നു.
മധ്യ തിരുവിതാംകൂറിൽ ആദ്യമായാണ് അതിരാത്രം നടക്കുക. നേരത്തെ ഇതേ വേദിയിൽ നടന്ന സോമയാഗം വിശ്വാസികൾക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിരാത്ര സംയോജനത്തിനായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോക്ടർ ചേന്നാസ് ദിനേശൻ നമ്പൂതിരി ചെയർമാനായുള്ള സ്വാഗത സംഗം രൂപീകരിച്ചിട്ടുണ്ട്. കോന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഹിതാ ഫൗണ്ടേഷൻ ആണ് അതിരാത്രത്തിന്റെ സംഘാടകർ. വിഷ്ണു മോഹൻ ചെയർമാനായുള്ള ഫൗണ്ടേഷൻന്റെ മാനേജിങ് ട്രസ്റ്റി കെ സി പ്രദീപ് കുമാർ ആണ്.

