പത്തനംതിട്ട: ശബരിമലയിൽ 39 ദിവസത്തെ വരുമാനം 204 കോടി രൂപ കടന്നതായി ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത് ഇന്നലെ അറിയിച്ചിരുന്നു. നടവരവിൽ 18 കോടിയിലധികം രൂപയുടെ കുറവുണ്ടെന്നും പറഞ്ഞിരുന്നു. എന്നാൽ, വരുമാനം കഴിഞ്ഞ തവണത്തെക്കാൾ കുറവല്ലെന്നാണ് പി എസ് പ്രശാന്ത് ബുധനാഴ്ച വ്യക്തമാക്കിയത്.

ഈ സീസണിലെ 39 ദിവസത്തെ കണക്കിൽ കുത്തക ലേല തുക കൂടി കൂട്ടിയപ്പോൾ കഴിഞ്ഞ തവണത്തെക്കാൾ 18 കോടിയിലേറെ വരുമാനം കൂടുതലാണെന്നാണ് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കിയത്. നാണയങ്ങൾ കൂടി എണ്ണുമ്പോൾ 10 കോടി പിന്നെയും കൂടുമെന്നും അദ്ദേഹം വിവരിച്ചു.

ഇത്തവണത്തെ കുത്തക ലേല തുകയുടെ വിശദാംശങ്ങളും തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പങ്കുവച്ചു. സെപ്റ്റംബർ മാസത്തിൽ 36, 924099 രൂപയും ഒക്ടോബർ മാസത്തിൽ 16,7593260 രൂപയും നവംബർ 17 വരെയുള്ള ദിവസങ്ങളിൽ 169527648 രൂപയുമാണ് കുത്തക ലേല തുകയായി ലഭിച്ചത്. അതായത് ആകെ 374045007 രൂപ ലഭിച്ചെന്നും അദ്ദേഹം വിവരിച്ചു. അങ്ങനെ കുത്തകലേല തുക കൂടി വരുമാനത്തിൽ കൂട്ടുമ്പോൾ കഴിഞ്ഞ വർഷത്തേക്കൾ 18 കോടിയിലേറെ ഇത്തവണ വരുമാനം അധികമാണെന്നും പി എസ് പ്രശാന്ത് വിശദീകരിച്ചു. കൃത്യമായി പറഞ്ഞാൽ 18,7251461 കോടി രൂപയുടെ വർധനവാണ് ഇത്തവണയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മണ്ഡലപൂജ കഴിഞ്ഞതോടെ ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 ന് ശേഷം സന്നിധാനത്തേക്ക് തീർത്ഥാടകരെ കയറ്റിവിടില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് നട അടക്കുന്നതിനാലാണ് നിയന്ത്രണമേർപ്പെടുത്തിയത്. ഇന്ന് രാത്രി നടയടച്ചു കഴിഞ്ഞാൽ പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 ന് വൈകീട്ടാകും വീണ്ടും നട തുറക്കുക. 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയാണ് ഇന്ന് ശബരിമല സന്നിധാനത്ത് മണ്ഡലപൂജ ചടങ്ങുകൾ നടന്നത്. മുൻ ദിവസങ്ങളെ അപേക്ഷിച്ച് തിരക്ക് ഇന്ന് വളരെ കുറവാണുണ്ടായത്.