പത്തനംതിട്ട: മകരജ്യോതി ദർശനത്തിന് ഇത്തവണ പത്ത് വ്യൂ പോയിന്റുകൾ. പാണ്ടിത്താവളം, വാട്ടർ ടാങ്കിന് മുൻവശം, മരാമത്ത് കോംപ്ലക്‌സിന് മുൻവശത്തെ തട്ടുകൾ, ബി എസ് എൻഎൽ ഓഫീസിന് വടക്ക് ഭാഗം, കൊപ്രാക്കളം, സന്നിധാനം തിരുമുറ്റം-മുകൾ ഭാഗവും താഴെയും, മാളികപ്പുറം ക്ഷേത്ര പരിസരം, അപ്പാച്ചിമേട്, അന്നദാന മണ്ഡപത്തിനു മു9വശം, ഇൻസിനറേറ്ററിനു മുൻവശം തുടങ്ങിയവയാണ് വ്യൂ പോയിന്റുകൾ. ഇവിടെ തമ്പടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. ദർശനം കോംപ്ലക്‌സ് പരിസരം, മാഗുണ്ട അയ്യപ്പ നിലയം, ഉരൽക്കുഴി എന്നിവിടങ്ങളിൽ ദേവസ്വം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ഭക്തജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

സന്നിധാനത്ത് മകരജ്യോതി ദർശനത്തിനായി ഏറ്റവും കൂടുതൽ തീർത്ഥാടകർ കാത്തിരിക്കുന്നത് പാണ്ടിത്താവളത്തിലാണ്. പമ്പയിൽ പൊന്നമ്പലമേട് ശരിയായി കാണാവുന്നത് ഹിൽടോപ്പിലാണ്. അവിടെ ജ്യോതി ദർശനത്തിനായി പ്രത്യേക സുരക്ഷ ഒരുക്കാൻ ശബരിമല എഡിഎം സൂരജ് ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.

എല്ലാ കേന്ദ്രങ്ങളിലും വെള്ളം, വെളിച്ചം, വൈദ്യസഹായം എന്നിവ ഒരുക്കും. എല്ലായിടത്തും മെഡിക്കൽ ടീം, ആംബുലൻസ്, സ്ട്രക്ചർ എന്നിവ ഉണ്ടാകും. പർണശാല കെട്ടി കാത്തിരിക്കുന്നവർ അടുപ്പു കൂട്ടി തീ കത്തിക്കാനോ പാചകം നടത്താനോ പാടില്ലെന്ന് പൊലീസ് നിർദേശിച്ചു. ബാരിക്കേഡ് മറികടക്കാനോ പൊലീസിന്റെ നിർദേശങ്ങൾ അവഗണിക്കാനോ പാടില്ല. സുരക്ഷാ ഉപകരണങ്ങളുടെ വൈദ്യുതിബന്ധം തടസ്സപ്പെടുത്തുന്ന ഇടപെടലുകൾ ഉണ്ടാകരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കൂട്ടം തെറ്റിയവർ മൊബൈൽ ഫോണിലൂടെ സംഘാംഗങ്ങളുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെങ്കിൽ അൽപം മാറി വീണ്ടും ശ്രമിക്കുക. കൂട്ടുപിരിഞ്ഞാൽ തൊട്ടടുത്തുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടാം. കുട്ടികൾ കൂട്ടം വിട്ടുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. കാനനപാത മറികടന്നു മകരജ്യോതി ദർശനത്തിനു കാട്ടിലേക്ക് ഇറങ്ങുന്നത് ഇഴജന്തുക്കളുടെ ഉപദ്രവത്തിന് കാരണമാകുമെന്നും മാർഗനിർദേശത്തിൽ പറയുന്നു