കൊച്ചി: കൊച്ചിയിൽ യാത്രക്കാരായ യുവതികളുടെ ക്രൂരമർദ്ദനത്തിരയായ യുബർ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. യുവതികളുടെ മർദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പൊലീസിന്റെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷെഫീഖിനെ പിന്തുണച്ച് രഞ്ജിനി രംഗത്ത് വന്നത്.

'ഷെഫീഖിനെതിരെ കേസെടുത്തത് അനീതിയാണ്. പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്നും രഞ്ജിനി ഫേസ്‌ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു'

കൊച്ചി വൈറ്റിലയിൽ വച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. യുബർ ഡ്രൈവറായ ഷെഫീഖിനെ കണ്ണൂർ സ്വദേശികളായ ഏയ്ഞ്ചൽ, ക്ലാര, എറണാകുളം സ്വദേശി ഷീജ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. ഷെയർ ടാക്സിയിൽ ആദ്യം കയറിയ യാത്രക്കാരനെ ഇറക്കിവിടണമെന്ന് യുവതികൾ ആവശ്യപ്പെട്ടതിനെച്ചൊല്ലി ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

ഷെഫീഖിനെ കല്ലിന് ഇടിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ഷെഫീഖിനെ ക്രൂരമായി മർദ്ദിക്കുകയും അടിവസ്ത്രം വരെ വലിച്ചു കീറുകയും ചെയ്തതിന് പലരും ദൃക്സാക്ഷിയാണ്. എന്നാൽ യുവതികൾക്കെതിരെ നിസാര കുറ്റം ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കുകയും ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്. ഷെഫീഖിനെതിരെ കേസെടുത്തത് അന്വേഷിക്കാൻ മധ്യമേഖലാ ഐജി ഉത്തരവിട്ടിരുന്നു.

രഞ്ജിനി ഹരിദാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് കാണാം