തിരുവനന്തപുരം: സാമ്പത്തിക സംവരണമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് വിമർശിക്കുന്നവർ ഏറെയാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. എൻഎസ്എസിന്റേയും ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടേയും ആഗ്രഹങ്ങളിൽ ഒന്ന്. ഇത് നടപ്പാക്കിയത് ദേവസ്വം ബോർഡിലാണ്. പക്ഷേ നിയമപരമായി ചില സംശയങ്ങൾ ഇപ്പോഴും സജീവമാണ്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം നിയമപരമായി നിലനിൽക്കുന്നതല്ലെന്നു നിയമ സെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് സർക്കാരിന് ഉപദേശം നൽകി.

സംവരണവുമായി മുന്നോട്ടുപോയാൽ തിരിച്ചടിയുണ്ടാകുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകളിലെ സുപ്രീം കോടതി വിധികൾക്കെതിരാണു സർക്കാരിന്റെ തീരുമാനമെന്നും നിയമോപദേശത്തിൽ പറയുന്നു. ഇത് സുകുമാരൻ നായരുടെ ആഗ്രഹങ്ങൾ വിരുദ്ധമാണ്. സംവരണത്തിൽ എസ് എൻ ഡി പി സർക്കാരിനെതിരെ പ്രതിഷേധിച്ചിരുന്നു. സുകുമാരൻ നായർക്ക് വേണ്ടിയുള്ള തീരുമാനത്തെ കോടതിയിൽ ചോദ്യം ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ഇതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കി നിയമോപദേശം എത്തുന്നത്. മുന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് സംവരണമെന്നത് ഭരണഘടനാ പ്രകാരം നിലനിൽക്കില്ലെന്നാണ് സെക്രട്ടറിയുടെ നിലപാട്. ഇതോടെ സുകുമാരൻ നായർക്ക് വേണ്ടി നടത്തിയ നീക്കം ഇടതു സർക്കാരിനും വെല്ലുവിളിയാകും.

അഞ്ചു ദേവസ്വം ബോർഡുകളിലെയും നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാനായിരുന്നു സർക്കാർ തീരുമാനിച്ചത്. നിയമത്തിന്റെ പിൻബലമില്ലാത്ത ഈ സംവരണനയം കോടതിയിൽ ചോദ്യംചെയ്യപ്പെട്ടാൽ അസാധുവാക്കപ്പെടുമെന്നു നിയമ സെക്രട്ടറി വ്യക്തമാക്കി. സമുദായിക പിന്നോക്കാവസ്ഥ പരിഹരിക്കാനാണ് സംവരണത്തെ ഭരണഘടന അനുകൂലിക്കുന്നത്. ഈ സാഹചര്യത്തിൽ സാമ്പത്തിക സംവരണമെന്നത് നിലനിൽക്കില്ലെന്നാണ് വിലിയിരുത്തൽ.

സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്കാവസ്ഥ കണക്കാക്കുന്ന രീതി രാജ്യത്തെങ്ങും നിലവിലില്ല. ഈ രീതിയിൽ സംവരണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ഇന്ദിരാ സാഹ്നി കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2007ലെ നാഗരാജ് കേസിലും 2017ലെ ബി.കെ.പവിത്ര കേസിലും പരമോന്നത നീതിപീഠം ഈ നിലപാട് ആവർത്തിക്കുകയും ചെയ്തു. ഇന്ദിരാ സാഹ്നി കേസിന്റെ വിധിപ്പകർപ്പുകൂടി ഉൾപ്പെടുത്തിയാണു മുഖ്യമന്ത്രിക്ക് ഉപദേശം കൈമാറിയത്.

ഈ സാഹചര്യത്തിൽ ദേവസ്വം ബോർഡ് നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു 10% സംവരണം നൽകാനായി കേരള ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചട്ടങ്ങളിൽ ഉടൻ ഭേദഗതി വരുത്തുമെന്നു മുഖ്യമന്ത്രി അറിയിച്ചെങ്കിലും തുടർനടപടി സ്വീകരിക്കില്ലെന്നാണ് സൂചന. മറ്റു വിഭാഗങ്ങൾക്കുള്ള സംവരണവും ഉയർത്തുമെന്നു പ്രഖ്യാപിച്ചിരുന്നു. ഈഴവ സംവരണം പതിനാലിൽ നിന്നു 17% ആയും പട്ടികവിഭാഗ സംവരണം പത്തിൽ നിന്നു 12% ആയും ഈഴവ ഒഴികെയുള്ള ഒബിസി സംവരണം മൂന്നിൽനിന്ന് ആറു ശതമാനമായും വർധിപ്പിക്കുമെന്നായിരുന്നു അറിയിപ്പ്. ദേവസ്വം നിയമനങ്ങളിൽ അഹിന്ദുക്കളെ പരിഗണിക്കാറില്ല.

സർക്കാർ സർവീസിൽ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്കു 18% സംവരണമുണ്ട്. ദേവസ്വം ബോർഡിൽ ഈ സംവരണംകൂടി ഹിന്ദുക്കളിലെ പൊതുവിഭാഗത്തിനാണ്. ഈ 18 ശതമാനത്തിൽനിന്നു 10% ആണു മുന്നാക്കകാരിലെ പിന്നോക്ക വിഭാഗങ്ങൾക്കായി സർക്കാർ മാറ്റി വയ്ക്കാൻ ഉദ്ദേശിക്കുന്നത്.