ദോഹ: പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം അറുപത് വയസാക്കാൻ ഖത്തർ സർക്കാർ നീക്കം തുടങ്ങിയതായി സൂചന. ഇത് നിയമമായാൽ അറുപത് വയസ് പൂർത്തിയാകുന്ന പ്രവാസികൾക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. അല്ലാത്തപക്ഷം ഇവിടെ താമസിക്കുന്ന പ്രവാസികളുടെ താമസനുമതി രേഖ പുതുക്കി നൽകുന്നത് നിർത്തി വയ്ക്കാനാണ് ഖത്തറിന്റെ തീരുമാനം.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോട് കൂടി മലയാളികളടക്കമുള്ള പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് നേരിടുക. നിരവധി പേർക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വരും. സ്വദേശി വത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നതെന്നാണ് സൂചന. സർക്കാർ സ്ഥാപനങ്ങളിൽ നേരത്തെ തന്നെ സ്വദേശി വത്കരണം ശക്തമായി നടപ്പിലാക്കുന്നുണ്ട്. ഇതു കൂടാതെ സ്വകാര്യ സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിയമം രാജ്യത്ത് ശക്തമാക്കുന്നത്.

ഡിസംബർ 13ന് പ്രാബല്യത്തിൽവന്ന പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലും പ്രവാസികളുടെ പെൻഷൻ പ്രായം അറുപതാക്കിയിട്ടുണ്ട്.