കണ്ണൂർ: ഷുഹൈബ് എന്ന യൂത്ത് കോൺഗ്രസ് നേതാവിനെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുന്നു. വിഷയത്തിൽ കോൺഗ്രസ് വലിയ സമരങ്ങളിലേക്ക് നീങ്ങുമ്പോഴും ഷുഹൈബ് എന്ന യുവാവ് സമൂഹത്തിന് ചെയ്ത നന്മകൾ സജീവ ചർച്ചയാവുകയാണ് വീണ്ടും വീണ്ടും. തനിക്ക് പരിചയമുള്ള ഓരോരുത്തർക്കും വേണ്ട സഹായം ചോദിക്കാതെ അറിഞ്ഞ് എത്തിച്ചുകൊടുത്തിരുന്ന യുവാവായിരുന്നു ഷുഹൈബ്. ആ നന്മകൾ അറിയാവുന്ന നാട്ടുകാരും കൂട്ടുകാരും ഒരുപോലെ സങ്കടപ്പെടുകയാണ് ആ രാഷ്ട്രീയ പ്രവർത്തകന്റെ മരണത്തിൽ.

ആ സഹോദരനെ വെട്ടിനുറുക്കിയ നരാധമന്മാരെ ശപിച്ചുകൊണ്ട് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി നൽകിയ ഒരു അനുഭവക്കുറിപ്പ് ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. ഷുഹൈബിന്റെ നന്മയുടെ കഥകൾക്കിടയിൽ അതു വ്യക്തമാക്കുന്ന ഒരു അനുഭവം കൂടി പങ്കുവയ്ക്കുകയാണ് റിജിൽ. ഒരു പെൺകുട്ടിയുടെ വിവാഹത്തിന് സ്വർണം വാങ്ങാൻ സഹായം തേടി തന്നെ വിളിച്ച ഷുഹൈബ്. ആ സഹായം ചെയ്തതിന് പിന്നാലെയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.

റിജിൽ മാക്കുറ്റിയുടെ പോസ്റ്റ് ഇങ്ങനെ:

എടാ ഷുഹൈബേ ഈ കാര്യം എന്നോടു പോലും പറഞ്ഞില്ലല്ലോ? രണ്ട് മാസം മുമ്പ് ഷുഹൈബ് എന്നെ വിളിച്ചു.. മാക്കുറ്റി നാട്ടിൽ ഒരാളുടെ മകളുടെ കല്ല്യാണം ഉണ്ട്. പെൺകുട്ടിയുടെ കല്ല്യാണമാണ്. കുട്ടിയുടെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു. സ്വർണം എടുക്കേണ്ട പണം തികഞ്ഞില്ല. രണ്ട് ആഴ്ചത്തെ സാവകാശം വേണം അവർക്ക് നിങ്ങൾ ഏതെങ്കിലും ജൂവലറികാരോട് പറഞ്ഞ് ഒന്ന് സഹായിക്കാൻ പറ്റുമോ?

ഷുഹൈബ് പറഞ്ഞാൽ.. ഞാൻ വേറെ ഒന്നും ആ ലോചിക്കാറില്ല ഞാൻ.. എന്റെ സുഹൃത്തായ കൂത്തുപറമ്പുള്ള പ്രകാശ് ജൂവലറിയുടെ ഉടമ പ്രകാശേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം സഹായിക്കാം എന്നും പറഞ്ഞു.

ഒരു ലക്ഷത്തിനാൽപ്പത്തിനാലായിരം രൂപയുടെ സ്വർണം അവർ കൊടുത്തു. പക്ഷേ ഷുഹൈബ് അവിടെ കൊടുത്ത ഫോൺ നമ്പർ അവന്റെ സഹോദരിയുടെതായിരുന്നു. അത് എനിക്ക് അറിയില്ലായിരുന്നു. ഇന്ന് പ്രകാശേട്ടൻ എന്നെ വിളിച്ചപ്പോൾ ഞാൻ പറഞ്ഞു നിങ്ങൾ സ്വർണം
വാങ്ങിയവരുടെ നമ്പർതാ ഞാൻ അവരെ വിളിക്കാം എന്ന്. ഞാൻ പ്രകാശേട്ടൻ തന്ന നമ്പറിൽ വിളിച്ചു.

ഞാൻ പറഞ്ഞു.. ഞാൻ ഷുഹൈബിന്റെ സുഹൃത്താണ്. നിങ്ങളുടെ പേര് എന്താ എന്ന് ചോദിച്ചപ്പോൾ അവർ ഷർമിലഎന്നാ പറഞ്ഞത് ഞാൻ കേട്ടത് പ്രമീള എന്നാണ്. നിങ്ങളെ അവൻ സഹായിച്ചതല്ലേ ആ പൈസ ഒന്ന് പെട്ടന്ന് കൊടുത്തൂടെ എന്ന്. അപ്പോൾ അവർ എന്നോട്
പറഞ്ഞു ഉപ്പയ്ക്ക് ഫോൺ കൊടുക്കാം എന്ന്.

അപ്പോൾ തന്നെ ഞാൻ ആകെ ഞെട്ടി. പ്രമീള എന്താ ഉപ്പയ്ക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞത്. പിന്നെ ഞാൻ കേട്ട ശബ്ദം എന്റെ അനിയൻ ഷുഹൈബിന്റെ ഉപ്പയുടെ ശബ്ദമാണ്. മാക്കുറ്റി അവർക്ക് പൈസ അടയ്ക്കാൻ വഴിയില്ലാത്തതുകൊണ്ട് ഷുഹൈബ് അത് ഏറ്റും
അതാണ് പെങ്ങളുടെ നമ്പർ ജൂവലറിയിൽ കൊടുത്തത്. ഈ വിവരം അവൻ എന്നോട് പോലും പറഞ്ഞില്ല. ഈ വിവരം പ്രകാശേട്ടനോട് പറഞ്ഞപ്പോൾ അവർ എന്നോട് പറഞ്ഞു പന്ത്രണ്ടാംതീയ്യതി അവനെ വിളിച്ചിരുന്നു രാവിലെ എന്നോട് പറഞ്ഞത് Blood കൊടുക്കുകയാ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് കട്ട് ചെയ്തു. അന്ന് Blood കൊടുത്തത് ആ ഗർഭിണിയായ സഹാദരിക്കായിരുന്നു. അറിയാതെ ആണെങ്കിലും ഈ ഒരു സമയത്ത് സഹോദരിയെയും ഉപ്പയെയും വിളിച്ചല്ലോ എന്ന് ഓർത്ത് വല്ലാത്ത ദുഃഖം.

ജാതി നോക്കാതെ മതം നോക്കാതെ ,രാഷ്ടീയം നോക്കാതെ സഹായിക്കുന്ന ഷുഹൈബ് , വലിയ സാമ്പത്തിക ബാധ്യതയിൽ നിന്ന് ഉഴലുമ്പോഴും അന്യന്റെ പ്രയാസത്തിൽ സഹായിക്കാൻ മനസ്സു കാണിക്കുന്ന സഹോദരനെ വെട്ടി നുറുക്കിയ നരാധമന്മാരെ പ്രകൃതിക്ക് ഒരു ശക്തി ഉണ്ടെങ്കിൽ പുഴുത്തിട്ടേ..നിങ്ങൾ ഒക്കെ മരിക്കൂ.