റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ വനിതാ താരങ്ങൾക്കു നിരാശ. അമ്പെയ്ത്തിലും ബാഡ്മിന്റൺ ടീമിനത്തിലുമാണ് ഇന്ത്യക്ക് ഇന്നു തിരിച്ചടി നേരിട്ടത്. ബാഡ്മിന്റൺ പുരുഷ ഡബിൾസിലും ഇന്ത്യ ബോക്‌സിങ്ങിലും ഇന്ത്യ ഇന്നു തോറ്റു.

അതേസമയം, വനിതാ സിംഗിൾസിൽ ആദ്യ മത്സരത്തിനിറങ്ങിയ പി വി സിന്ധു ജയത്തോടെ തുടങ്ങി. ഹംഗറിയുടെ ലോറ സാറോസിയെയാണ് ആദ്യ മത്സരത്തിൽ സിന്ധു തോൽപ്പിച്ചത്. 14ന് കനഡ താരവുമായാണു സിന്ധുവിന്റെ അടുത്ത മത്സരം.

വനിതാ ബാഡ്മിന്റൺ ഡബിൾസിൽ ജ്വാല ഗുട്ട-അശ്വനി പൊന്നപ്പ സഖ്യം ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിൽ തോറ്റു. എതിരില്ലാത്ത രണ്ടു സെറ്റിന് ജപ്പാന്റെ എ തകാഹാഷി- എം മാറ്റ്‌സുടോമോ സഖ്യത്തോടാണു ഇന്ത്യയുടെ തോൽവി. സ്‌കോർ: 21-15, 21-10.

പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാൻ ഇന്ത്യൻ താരങ്ങൾക്കു കഴിഞ്ഞില്ല. 12നു നെതർലൻഡ്‌സുമായും 13നു തായ്‌ലൻഡുമായുമാണ് ഗ്രൂപ്പ് എയിൽ ഇന്ത്യൻ താരങ്ങളുടെ അടുത്ത മത്സരങ്ങൾ. ഇതു രണ്ടും ജയിച്ചാലേ അടുത്ത റൗണ്ടിൽ എത്താൻ ഇന്ത്യക്കു കഴിയൂ.

പുരുഷ വിഭാഗം ബാഡ്മിന്റണിൽ ഇന്തോനേഷ്യൻ സഖ്യത്തോടാണ് ബി എസ് റെഡ്ഡി, എം ആത്രി എന്നിവരടങ്ങിയ ഇന്ത്യൻ ജോഡി തോറ്റത്. 12നു ചൈന ടീമുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം. 14നു ജപ്പാനുമായും ഇന്ത്യ ഏറ്റുമുട്ടും.

വനിതകളുടെ അമ്പെയ്ത്തിൽ മെഡൽ പട്ടികയിൽ ഇടം നേടുമെന്നു പ്രതീക്ഷിച്ചിരുന്ന ദീപിക കുമാരിയും ബൊംബെയ്‌ല ദേവിയും പുറത്തായി. പ്രീക്വാർട്ടറിൽ ചൈനീസ് തായ്‌പേയുടെ ടാൻ യാ-ടിങ്ങിനോടാണു ദീപിക പരാജയപ്പെട്ടത്. സ്‌കോർ: 6-0.

മെക്‌സിക്കോയുടെ അലസാന്ദ്ര വലൻസിയയോടാണു ബൊംബയ്‌ല ദേവി പരാജയപ്പെട്ടത്. സ്‌കോർ: 6-2. നേരത്തെ ടീമിനത്തിൽ ഇന്ത്യൻ താരങ്ങൾ ആദ്യ റൗണ്ടിൽതന്നെ പരാജയപ്പെട്ടിരുന്നു. പുരുഷ വിഭാഗത്തിൽ മത്സരിക്കുന്ന അതാനു ദാസ് മാത്രമാണ് അമ്പെയ്ത്തിൽ ഇന്ത്യയുടെ പ്രതീക്ഷ.

ബോക്‌സിങ്ങിൽ ഇന്ത്യയുടെ ശിവ ഥാപ്പ ക്യൂബയുടെ റോബെയ്‌സി റാമിറസ് കരാസാനയോടാണ് തോറ്റത്. ക്യൂബൻ താരത്തിന്റെ മിന്നും പ്രകടനത്തിനു മുന്നിൽ ഥാപ്പയ്ക്കു പിടിച്ചുനിൽക്കാനായില്ല. പുരുഷന്മാരുടെ 56 കിലോഗ്രാം വിഭാഗത്തിലായിരുന്നു ഥാപ്പയുടെ തോൽവി.