തിരുവനന്തപുരം: വിടവാങ്ങുന്നത് മാധ്യമ ലോകത്തെ നന്മമരം. എഴുത്തിലും ബന്ധങ്ങളിലും നന്മ മാത്രം സൂക്ഷിച്ച മുതിർന്ന മാധ്യമപ്രവർത്തകനായിരുന്നു മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് ഇ.സോമനാഥ്. മാസങ്ങൾക്ക് മുമ്പാണ് മനോരമയിൽ നിന്ന് വിരമിച്ചത്. എല്ലാ അർത്ഥത്തിലും തലസ്ഥാനത്തെ ജനകീയ മാധ്യമ പ്രവർത്തകനായിരുന്നു സോമനാഥ്. മസ്തിഷ്‌കാഘാതത്തെ തുടർന്നു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: രാധ. മകൾ: ദേവകി. മരുമകൻ: മിഥുൻ.

രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും മികച്ച മാധ്യമപ്രവർത്തകരിൽ ഒരാളായിരുന്നു സോമനാഥ്. അതുല്യമായ ശൈലിയിൽ അദ്ദേഹം എഴുതിയ രാഷ്ട്രീയലേഖനങ്ങളും പംക്തികളും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുതിർന്ന മാധ്യമപ്രവർത്തകരിൽ ഒരാളായിരിക്കുമ്പോഴും മറ്റുള്ളവരോടു നടത്തിയ ലാളിത്യമാർന്ന ഇടപെടലുകൾ വഴി 'സോമേട്ടൻ' എന്നാണ് മാധ്യമപ്രവർത്തകർക്കിടയിലും പൊതുസമൂഹത്തിലും ഇ.സോമനാഥ് പൊതുവേ വിളിക്കപ്പെട്ടത്. രാഷ്ട്രീയക്കാരിൽ നിന്ന് ഒന്നും സ്വീകരിക്കാത്തെ മാധ്യമ പ്രവർത്തന ചരിത്രമാണ് സോമനാഥിനുള്ളത്.

ചെറിയ പുഞ്ചിരിയിൽ ഏവരേയും തന്നിലേക്ക് അടുപ്പിച്ച സോമനാഥ് കേരളം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ വിശകലനത്തിന് ഉടമയായ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു. സരസമായി നർമ്മം കലർത്തി ഏവരേയും വിമർശിക്കേണ്ടതിന് മാത്രം വിമർശിച്ച ജേർണലിസ്റ്റ്. 'ആഴ്ചക്കുറിപ്പുകൾ' എന്ന പേരിൽ മലയാള മനോരമ എഡിറ്റോറിയൽ പേജിൽ സോമനാഥ് ദീർഘകാലം എഴുതിയ പ്രതിവാര രാഷ്ട്രീയ പംക്തിയിലെ ലേഖനങ്ങൾ കേരളമാകെ ചർച്ച ചെയ്തവയാണ്.

വിപുലമായ വായന ആ എഴുത്തിന് ഉൾക്കാമ്പു നൽകി. സോമനാഥിന്റെ 'നടുത്തളം' നിയമസഭാവലോകനങ്ങൾ സൂക്ഷ്മനിരീക്ഷണം കൊണ്ടും മൂർച്ചയേറിയ ആക്ഷേപഹാസ്യശരങ്ങൾ കൊണ്ടും വേറിട്ടുനിന്നു. വിമർശനാത്മകമായി ആണെങ്കിൽ പോലും അതിൽ പേരു പരാമർശിക്കപ്പെടാൻ ആഗ്രഹിക്കാത്ത നിയമസഭാംഗങ്ങൾ കുറവായിരുന്നു. മുപ്പതുവർഷത്തിനിടെ വെറും അഞ്ചു ദിവസം മാത്രമാണ് സോമനാഥ് നിയമസഭാ അവലോകനത്തിനായി സഭയിലെത്താതിരുന്നത്.

നിയമസഭാ റിപ്പോർട്ടിങ്ങിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ട അപൂർവത കണക്കിലെടുത്ത് സാമാജികർക്കു മാത്രമായി അനുവദിച്ച നിയമസഭയിലെ മീഡിയാ റൂമിൽ പ്രത്യേക ചടങ്ങിലൂടെ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സോമനാഥിനെ ആദരിച്ചിരുന്നു. സ്പീക്കറും മന്ത്രിമാരും എംഎൽഎമാരും നേരിട്ടെത്തിയാണ് സോമനാഥിനെ ഇതിൽ ആദരിച്ചത്. സഭാ റിപ്പോർട്ടിങ്ങിനായി എത്തുന്ന യുവ മാധ്യമപ്രവർത്തകർക്കുപോലും മാർഗനിർദ്ദേശങ്ങൾ തേടാൻ വലുപ്പചെറുപ്പമില്ലാതെ ഇടപെടാനാകുന്ന വ്യക്തിത്വം കൂടിയായിരുന്നു സോമനാഥ്.

34 വർഷം മലയാള മനോരമയിൽ സേവനമനുഷ്ഠിച്ച ഇ.സോമനാഥ് ഇക്കാലയളവിൽ കോട്ടയം, ഇടുക്കി, കണ്ണൂർ, കൊല്ലം, ഡൽഹി, തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. കൂടുതലും തിരുവനന്തപുരത്തായിരുന്നു. തലസ്ഥാനത്തെ പൊതു പ്രശ്നങ്ങളിൽ എല്ലാം തന്റേതായ ഇടപെടൽ സോമനാഥ് നടത്തി. മാധ്യമ ലോകത്തെ സൗഹൃദങ്ങൾക്കൊപ്പമായിരുന്നു സോമനാഥ് എന്നും. യുവതലമുറയുമായി യാത്രകൾ നടത്തി തന്റെ പത്രപ്രവർത്തന അനുഭവം ഭാവി മാധ്യമ പ്രവർത്തകർക്ക് പകർന്നു കൊടുത്ത വ്യക്തിത്വം.

തികഞ്ഞ പ്രകൃതിസ്നേഹി കൂടിയായ സോമനാഥ് കടന്നുചെല്ലാത്ത കാടുകൾ കേരളത്തിൽ കുറവാണ്. നിരവധി വനപാലകരും കാടുപരിപാലിക്കുന്നവരും സോമനാഥിന്റെ സുഹൃത്ത്വലയത്തിൽ ഉൾപ്പെട്ടു. പ്രകൃതിസ്നേഹത്തിന്റെ നിറവുൾക്കൊണ്ട് ദിവസങ്ങളോളം കാടിനുള്ളിൽ ചെലവഴിച്ച സോമനാഥിന് കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളും നാട്ടുവഴികളെപ്പോലെ പരിചിതമായിരുന്നു. വനത്തിനുള്ളിൽ കഴിയുന്ന ആദിവാസികളെ പോലും പേരെടുത്തു പറയാനുള്ള അടുപ്പവും അദ്ദേഹം സൂക്ഷിച്ചു.

വള്ളിക്കുന്ന് അത്താണിക്കലാണു സ്വദേശം. വള്ളിക്കുന്ന് നേറ്റീവ് എയുപി സ്‌കൂൾ പ്രധാന അദ്ധ്യാപകനും മാനേജരുമായിരുന്ന പരേതനായ സി.എം.ഗോപാലൻ നായരുടെയും ഇതേ സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന പരേതയായ ഇ.ദേവകിയമ്മയുടെയും മകൻ. സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. അദ്ധ്യാപിക, മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, സർവകലാശാല ക്യാംപസ്), വേലായുധൻകുട്ടി (റിട്ട. അദ്ധ്യാപകൻ, സി.ബി ഹയർ സെക്കൻഡറി സ്‌കൂൾ, വള്ളിക്കുന്ന്), വിജയലക്ഷ്മി( റിട്ട.പ്രഫസർ, മട്ടന്നൂർ പഴശ്ശിരാജ കോളജ്), ജാനകി ദേവി (റിട്ട. അദ്ധ്യാപിക, നേറ്റീവ് എയുപി സ്‌കൂൾ), ബാലസുബ്രഹ്മണ്യം.