ഋഷിരാജ് സിങ് എന്നത് ഇന്ന് മലയാളിക്ക് വെറുമൊരു പേരല്ല. എന്നെ തല്ലണ്ടമ്മാവോ ഞാൻ നന്നാവില്ല എന്നും പറഞ്ഞുനടന്ന അഹങ്കാരി മല്ലൂസിനെ ഒരു പാഠം പഠിപ്പിക്കാൻ അവതരിച്ച സിംഗം. കൊന്നാലും ഹെൽമെറ്റ് വെക്കില്ല എന്നും പറഞ്ഞു നടന്ന മലയാളി ഇപ്പോൾ ഹെൽമെറ്റില്ലാതെ ബൈക്കിൽ കേറില്ല. വായുഗുളിക വാങ്ങാൻ പാഞ്ഞിരുന്ന സ്വകാര്യബസുകളെയും സിംഗം മണിച്ചിത്രപ്പൂട്ടിട്ട് പൂട്ടി. എന്തിനേറെ വീട്ടിലെ 'മോൺസ്റ്റേഴ്‌സി'നെ വരുതിയിൽ വരുത്താൻ അമ്മമാർ പോലും സിംഗത്തിന്റെ പേര് ഉപയോഗിച്ചു തുടങ്ങി.

എന്തായിരിക്കും ജനങ്ങൾക്ക് ഋഷിരാജ് സിംഗിനോടുള്ള ഈ ഭയഭക്തിബഹുമാനത്തിന് കാരണം. എന്തൊക്കയായാലും, സിംഗത്തെ ജനം വിശ്വസിക്കാൻ, പേടിക്കാൻ, ഇഷ്ടപ്പെടാൻ ആ മീശയും ഒരു കാരണമായിരിക്കും. തീർച്ച. ഇത് ചോദിക്കുമ്പോൾ സിംഗം പറയുന്നതെന്താണെന്നോ, നല്ല കാര്യങ്ങൾ ചെയ്താൽ മീശ നല്ലതായി വ്യാഖ്യാനിക്കും, മോശം കാര്യങ്ങൾ ചെയ്താൽ മീശ ക്രൂരതയുടെ ലക്ഷണമാവും. സിനിമാപ്രേമിയായ സിംഗം ഇതിനെ ഉദാഹരിക്കാനും സിനിമയെത്തന്നെ കൂട്ടുപിടിച്ചു. ലാൽ സലാം സിനിമയിൽ രാജൻ.പി.ദേവിന് വലിയ മീശയാണ്. ദിവാന്റെ ആളാണ് ആ കഥാപാത്രം. മഹാദുഷ്ടൻ. അയാളുടെ ക്രൂരതയുടെ അടയാളമായാണ് മീശയെ കാണിക്കുന്നത്. അതേസമയം ആറാം തമ്പുരാനിലെ മോഹൻലാലിന്റെ മീശപിരിക്കലിൽ ഉള്ളത് ഹീറോയിസമാണ്- ഋഷിരാജ് സിങ് പറയുന്നു.

പക്ഷെ അദ്ദേഹം മീശ വയ്ക്കുന്നത് നന്മയുടെയോ തിന്മയുടെയോ അടയാളമായല്ലത്രേ. രാജസ്ഥാനിലെ പുരുഷന്മാർക്ക് മീശ വളരെ പ്രധാനമായതുകൊണ്ടാണ് കഴിഞ്ഞ 14 വർഷമായി താൻ മീശ വളർത്തുന്നതെന്നും, രാവിലെ കുറച്ച് സമയം മീശപരിപാലനത്തിനായി മാറ്റിവയ്ക്കാറുണ്ടെന്നും ഋഷിരാജ് സിങ് പറയുന്നു. ഈ മീശയുടെ ഒരു കാര്യമേ...!