തിരുവനന്തപുരം: മടവൂരിൽ റേഡിയോ ജോക്കിയും യുവഗായകനുമായ രാജേഷിനെ ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയതിന് പിന്നിൽ വിദേശത്തെ ഗൂഢാലോചന തന്നെ. ഖത്തറിൽ റേഡിയോ ജോക്കിയായി ജോലിയിൽ തുടരവേ അവിടെ വച്ച് പരിചയപ്പെട്ട ആലപ്പുഴ സ്വദേശിനിയും നൃത്താദ്ധ്യാപികയുമായ യുവതിയാണ് രാജേഷിന് ചെന്നൈയിലെ സ്‌കൂളിൽ ജോലി തരപ്പെടുത്തി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവിന് ചില സൂചനകൾ കിട്ടി ഇതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്. അതിനിടെ വർക്കലയിലെ ക്വട്ടേഷൻ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന സൂചന പൊലീസിന് ലഭിച്ചു. കാറിന്റെ ദൃശ്യങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. കാറിലുണ്ടായിരുന്നത് വ്യാജ നമ്പറാണെന്നും പൊലീസ് പറയുന്നു.

യുവതിയുടെ ഭർത്താവായ ഖത്തറിലെ വ്യവസായിയെ നാട്ടിലെത്താൻ കടമ്പകൾ ഏറെയുണ്ട്. ക്വട്ടേഷൻ സംഘത്തെ പിടിച്ചാൽ മാത്രമേ ഗൂഡാലോചയിലേക്ക് കാര്യങ്ങളെത്തിക്കാനാകൂ. അതിനിടെ ഖത്തറിലെ നൃത്താധ്യാപിക തന്റെ ഫെയ്‌സ് ബുക്ക് പേജ് പിൻവലിച്ചു. രാജേഷുമായുള്ള അടുപ്പം യുവതിയുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്‌നങ്ങൾക്ക് കാരണമായിരുന്നുവെന്നും സൂചനയുണ്ട്. ഇതേചൊല്ലി ഭർത്താവുമായി പിണങ്ങി കഴിയുകയാണ് യുവതി. രാജേഷ് ജോലി മതിയാക്കി നാട്ടിലേക്ക് വന്നെങ്കിലും ഫോണിലൂടെയും വാട്ട്‌സ് ആപ് വഴിയും യുവതിയുമായി സൗഹൃദം തുടർന്നു. രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ക്വട്ടേഷൻ സംഘമെത്തുമ്പോഴും യുവതിയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു രാജേഷ്. വെട്ടുമ്പോൾ രാജേഷിന്റെ നിലവിളി ഉയർന്നു. ഇത് രാജേഷിന്റെ അടുത്ത സുഹൃത്തായ അനിലിനെ യുവതി വിളിച്ച് അറിയിക്കുകയും ചെയ്തു.