കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വർഷ വിദ്യാർത്ഥികളുമായി പഠനയാത്ര പോയ ബസ് ഡാമിനു സമീപത്തെ കുഴിയിലേക്കു മറിഞ്ഞു രണ്ടു വിദ്യാർത്ഥിനികളുടെ ജീവനെടുക്കാനുള്ള കാരണം അമിത വേഗതയെന്നാണ് പ്രാഥമിക നിഗമനം. മിടുക്കരായ രണ്ട് പെൺകുട്ടികളുടെ ജീവനാണ് അപകടമെടുത്തത്.

മുണ്ടക്കയം വരിക്കാനി വളയത്തിൽ പീരുമേട് സ്റ്റേഷനിൽ എഎസ്‌ഐ ദേവസ്യ കുരുവിളയുടെ മകൾ മെറിൻ സെബാസ്റ്റ്യൻ (20), വയനാട് സുൽത്താൻബത്തേരി കൊടുവട്ടി പുത്തൻകുന്ന് പാലീത്ത്‌മോളേൽ പി.ടി. ജോർജിന്റെ മകൾ ഐറിൻ (20) എന്നിവരാണു മരിച്ചത്. കനത്ത മഴയിൽ റോഡിൽ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു. എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണു മൂന്നു വട്ടം കരണം മറിഞ്ഞ് വറ്റിക്കിടന്ന ഡാമിലേക്കു മറിഞ്ഞതെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിനടിയിൽപെട്ടാണു ഇരുവരും മരിച്ചത്. 72 വിദ്യാർത്ഥികൾ രണ്ടു ബസുകളിലായാണ് അഞ്ചാം തീയതി വൈകിട്ട് യാത്ര പുറപ്പെട്ടത്.

അച്ഛനും അമ്മയ്ക്കും എട്ടുവർഷത്തെ കാത്തിരിപ്പിനുശേഷം ലഭിച്ച കൺമണിയാണ് വയനാട് സ്വദേശിയായ ഐറിൻ. അതുകൊണ്ട് തന്നെ ബത്തേരിക്കടുത്ത തൊടുവട്ടി ഗ്രാമവാസികൾക്ക് ഐറിൻ മരിയ ജോർജെന്ന തങ്ങളുടെ 'അമ്മു'വിന്റെ വേർപാട് ഇപ്പോഴും ഉൾക്കൊള്ളാനാകുന്നില്ല. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ നിന്ന് നാട്ടിൽ അവധിക്കെത്തുമ്പോഴെല്ലാം എപ്പോഴും ചിരിക്കുന്ന മുഖവുമായി എല്ലാവരുടെയടുത്തും ഓടിയെത്തുമായിരുന്നു ഐറിൻ. ഒടുവിൽ തിരുവേണ ദിനത്തിൽ കോളജിലേക്ക് മടങ്ങുമ്പോഴും നാട്ടുകാരോട് യാത്ര പറഞ്ഞത് കളിചിരിയുമായിട്ടായിരുന്നു.

വലിയ കണ്ടുപിടിത്തങ്ങൾ ഐറിൻ സ്വപ്നം കണ്ടിരുന്നു. ഇക്കാര്യം വളരെ അടുപ്പമുള്ളവരോട് പറയുമായിരുന്നു. ഓണപ്പിറ്റേന്നാണ് പഠനയാത്ര പുറപ്പെട്ടത്. പൊലീസിൽ എസ്‌ഐയായ തൊടുവട്ടി പാലിയത്ത് മോളയിൽ പി.പി. ജോർജ് എലിസബത്ത് ദമ്പതികൾക്ക് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആറ്റുനോറ്റുണ്ടായതാണ് അമ്മുവെന്ന ഐറിൻ. യാത്ര കഴിഞ്ഞു വരുമ്പോൾ ഏറെ സമ്മാനങ്ങളുമായെത്താമെന്ന് ഡൽഹിയിൽ ന്യൂക്ലിയർ സയൻസിന് പഠിക്കുന്ന അനിയത്തി റീത്തയോട് ഐറിൻ പറഞ്ഞിരുന്നു. ഇന്നലെ രാത്രി വൈകി ഐറിന്റെ മൃതദേഹവും വഹിച്ചുള്ള വാഹനമെത്തുമ്പോൾ വീടും പരിസരവും നാട്ടുകാരെ കൊണ്ട് നിറഞ്ഞു.

വരിക്കാനി ഗ്രാമവും ഞെട്ടിലിലാണ്. മെറിന്റെ വേർപാട് ഇപ്പോഴും അംഗീകരിക്കാനായിട്ടില്ല. വെള്ളി രാത്രി 11 മണിയോടെ അപകട വിവരം അറിഞ്ഞപ്പോൾ മുതൽ മെറിനു വേണ്ടി പ്രാർത്ഥനയിലായിരുന്നു ബന്ധുക്കൾ. അമ്മ റീനാമ്മയ്ക്കും സഹോദരി ഷെറിനും ബെംഗളുരുവിൽ നിന്നു സമ്മാനങ്ങൾ വാങ്ങി വരാം എന്ന ഉറപ്പും നൽകിയാണ് വരിക്കാനി വളയത്ത് വീട്ടിൽനിന്നു മെറിൻ പഠന യാത്രയ്ക്കായി പുറപ്പെട്ടത്.

സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ഹൈസ്‌കൂൾ പഠന കാലത്ത് മുതൽ ക്ലാസിൽ ഒന്നാം സ്ഥാനവും കലാരംഗത്തെ നിറ സാന്നിധ്യവുമായിരുന്നു മെറിൻ. അമൽജ്യോതി എൻജിനീയറിങ് കോളജിലും ഇലക്ട്രോണിക്‌സിൽ ആദ്യ അഞ്ചാം സ്ഥാനത്തിനുള്ളിലുണ്ടായിരുന്ന മെറിൻ പള്ളി ഗായകസംഘത്തിലും മറ്റു പൊതു പരിപാടികളിലും നിറസാന്നിധ്യമായിരുന്നു.

അപകട വാർത്ത അറിഞ്ഞപ്പോൾതന്നെ മെറിന്റെ പിതാവ് ദേവസ്യ കുരുവിളയും ബന്ധുക്കളും കർണാടകത്തിലേക്കു പോയി. ബെംഗളുരുവിലുള്ള ബന്ധുക്കൾ അപകടം നടന്നതിനു തൊട്ടുപിന്നാലെ ആശുപത്രിയിലെത്തിയിരുന്നു.