കുറവിലങ്ങാട്: എം.സി. റോഡിൽ വീതികൂട്ടി ടാറിങ് ഉൾപ്പെടെയുള്ള നിർമ്മാണജോലികൾ നടക്കുന്നതുമൂലം ഗതാഗതകുരുക്കിൽപ്പെടാതെ കിടങ്ങൂർ - ഉഴവൂർ വഴി - അങ്കമാലി സ്മാരക ഹൈവേ റോഡിലൂടെ യാത്ര ചെയ്താൽ തീർച്ച നടുവ് ഒടിയും. റോഡിന്റെ പലഭാഗത്തും വെള്ളക്കെട്ടുകൾമൂലം റോഡിൽ വൻ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടും പൊതുമരാമത്ത് വകുപ്പ് കുഴികൾ അടയ്ക്കുവാൻ താൽപ്പര്യം കാണിക്കുന്നില്ലാ എന്നാണ് നാട്ടുകാരുടെ പരാതി.

അന്താരാഷ്ട്രനിലവാരത്തിൽ കോടികൾ മുടക്കി നിർമ്മാണം പൂർത്തീകരിച്ച് റോഡിൽ നിലവാരമില്ലാതെയാണ് ടാറിങ് ജോലികൾ നടത്തിയതെന്ന് അന്നേ ആരോപണം ഉയരുകയും സംഭവം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന്റെ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുകയുമാണ്. കിടങ്ങൂർ അങ്കമാലി കെ.ആർ. നാരായണൻ സ്മാരക ഹൈവേ റോഡിലൂടെ ദിവസവും വി.ഐ.പി.കൾ അടക്കം യാത്ര ചെയ്യുന്നതുമാണ്. പക്ഷെ റോഡിലെ കുഴി അടയ്ക്കാൻ മാത്രം ജനപ്രതിനിധികൾ ആരും ആവശ്യപ്പെട്ട് കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല.