അങ്കമാലി: കിടങ്ങൂരിൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും വജ്രാഭരണങ്ങളും ആഡംബര വാച്ചുകളും കവർച്ച ചെയ്ത യുവാവ് പിടിയിൽ. പാലക്കാട്, ആലത്തൂർ, അമ്പലക്കാട് പുത്തംകുളം വീട്ടിൽ രഞ്ജിത്ത്കുമാറാ(32)ണ് പിടിയിലായത്. 2017 ജൂണിലാണ് മലേക്കുടി ബെസ്റ്റോയുടെ വീട്ടീൽ കവർച്ച നടന്നത്.

മോഷണം നടത്തിയ സ്വർണ്ണാഭരണങ്ങൾ തൃപ്പൂണിത്തുറയിലെ ഒരു ജൂവലറിയിലാണ് വിറ്റത്. 2014 മുതൽ കേരളത്തിൽ ടാക്സി ഡ്രൈവറായി ജോലിനോക്കി വരികയായിരുന്നു രഞ്ജിത്. പൂട്ടികിടക്കുന്ന വീടുകളിൽ മോഷണം നടത്തുകയാണ് ഇയാളുടെ രീതി. കഴിഞ്ഞ മാസം ചാലക്കുടിയിൽ എ.ടി.എം കവർച്ച യ്ക്കിടെ രഞ്ജിത് പൊലീസ് പിടിയിലായിരുന്നു. തുടർന്ന് ഇയാളുടെ വിരലടയാളം പരിശോധിച്ചതിൽ നിന്നുമാണ് കവർച്ച നടത്തിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചത്.

പ്രതിയെ വീട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ആലുവ ഡി,വൈ.എസ്‌പി ജി.വേണു, അങ്കമാലി ഇൻസ്പെക്ടർ സോണി മത്തായി എസ്‌ഐ ടി.എം.സൂഫീ, എഎസ്ഐ മാർട്ടിൻ.ജോൺ, എസ്.സി.പിഒ മാരായ റോണി അഗസ്റ്റിൻ, ജിസ്മോൻ കെ.ആർ എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.