{{ശാസ്താംകോട്ട: മാര്‍ക്ക് കുറഞ്ഞതില്‍ അച്ഛന്റെ വഴക്ക് പേടിച്ച് വീടുവിട്ടിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി ചെന്നൈയില്‍ റെയില്‍വേയുടെ വൈദ്യുത ലൈനില്‍നിന്ന് ഷോക്കേറ്റ് മരിച്ചു. ശൂരനാട് ചക്കുവള്ളി വഴിയുടെ വടക്കതില്‍ വര്‍ഗീസ്-റീന ദമ്പതിമാരുടെ മകന്‍ റോബിന്‍ വര്‍ഗീസാ(17)ണ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ചെന്നൈക്ക് സമീപം ആര്‍ക്കോണം റെയില്‍വേ സ്റ്റേഷനില്‍വച്ച് കോച്ചുകള്‍ക്ക് മുകളിലൂടെ പോകുന്ന ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇവിടെ െട്രയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ കോച്ചിന്റെ മുകളില്‍ കയറിയതാണ് ദുരന്തത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ആര്‍ക്കോണത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ റെയില്‍വേ പോലീസ് വിശദമായി അന്വേഷിക്കും. മാര്‍ക്ക് കുറയുന്നതിന് വീട്ടുകാരുടെ വഴക്കു പറച്ചിലിന്റെ രക്തസാഖ്ഷിയാണ് റോബിന്‍.

ചൊവ്വാഴ്ച രാത്രി 10 മണിയോടെയായിരുന്നു റോബിന് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ശരീരത്തില്‍ തൊണ്ണൂറ് ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇതും ദുരൂഹത കൂടുന്നു. ട്രെയിനിന്റെ മുകളില്‍ കുട്ടി കയറാനുള്ള സാധ്യത വളരെ വിരളമാണ്. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. ശൂരനാട് തെക്ക് പതാരം ശാന്തിനികേതനം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ റോബിനെ കഴിഞ്ഞ 12 മുതല്‍ കാണാനില്ലായിരുന്നു. വീട്ടുകാരില്‍ നിന്നുള്ള വഴക്ക് ഭയന്ന് വീട് വിട്ടിറങ്ങിയതായിരുന്നു റോബിന്‍.

കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ റോബിന്‍ പ്ലസ് വണ്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ഇംപ്രൂവ് ചെയ്തിരുന്നു. അടുത്തിടെ ഇതിന്റെ ഫലം വന്നപ്പോള്‍ പല വിഷയങ്ങള്‍ക്കും മാര്‍ക്ക് കുറവായിരുന്നു. ബി.എസ്.എഫ്. ജവാനായ അച്ഛന്‍ ഞായറാഴ്ച അവധിക്ക് നാട്ടിലെത്തി. തിങ്കളാഴ്ച കുടുംബാംഗങ്ങളെല്ലാവരുമായി സംസാരിച്ചിരിക്കുമ്പോള്‍ പരീക്ഷാഫലത്തെക്കുറിച്ച് കുട്ടിയോട് അന്വേഷിച്ചു. മാര്‍ക്ക് ഷീറ്റ് സുഹൃത്തിന്റെ കൈവശമാണെന്നുപറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങുകയായിരുന്നു. തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

റോബിന്‍ ചെന്നൈയിലേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് ശൂരനാട് പോലീസില്‍ പരാതി നല്‍കി. പോലീസ് കുട്ടിയുടെ ചിത്രം സഹിതം മറ്റ് സ്റ്റേഷനുകളിലേക്ക് സന്ദേശം നല്‍കിയതാണ് തിരിച്ചറിയുന്നതിന് സഹായകമായത്. മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ബന്ധുക്കള്‍ ചെന്നൈയിലേക്ക് തിരിച്ചു. സഹോദരന്‍: റോനു.}}