മുംബൈ : വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കളിക്കും. ബിസിസിഐ നടത്തിയ ശാരീരിക ക്ഷമതാ പരീക്ഷയിൽ രോഹിത് വിജയിച്ചു. പരിക്കിനെ തുടർന്ന് ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ രോഹിത് ശർമ്മ കളിച്ചിരുന്നില്ല. രോഹിതിന് പകരം കെ എൽ രാഹുലാണ് ഏകദിന പരമ്പരയിൽ ഇന്ത്യയെ നയിച്ചത്. എന്നാൽ മൂന്നു മത്സരങ്ങളുള്ള പരമ്പര ഇന്ത്യ 3-0 ന് തോറ്റിരുന്നു.

പല മുതിർന്ന താരങ്ങളുടേയും കാര്യത്തിൽ അവ്യക്തത തുടരുകയാണ്. ഭുവനേശ്വർ കുമാർ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ നിലാവരത്തിനൊത്ത് ഉയർന്നിരുന്നില്ല.

വെസ്റ്റിൻഡീസിനെതിരായ പരമ്പരക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും. പേസ് ബൗളർ ഭുവനേശ്വർ കുമാറിനെ ഒഴിവാക്കുമെന്നും റിപ്പോർട്ടുണ്ട്.

ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞിരുന്നു. ദയനീയ പ്രകടനം നടത്തിയ ശ്രേയസ്സ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവരുടെ ടീമിലെ സ്ഥാനവും തുലാസ്സിലാണ്. കെ എൽ രാഹുൽ മധ്യനിരയിലേക്ക് വന്നേക്കും.

പരിക്കിനെ തുടർന്ന് ചികിത്സയിലായതിനാൽ സ്പിന്നർ അശ്വിനും ടീമിലുണ്ടാകില്ലെന്നാണ് സൂചന. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി-20 മത്സരവുമാണ് ഇന്ത്യ വിൻഡീസിനെതിരെ കളിക്കുക.

രോഹിത് തിരിച്ചെത്തുന്നതോടെ ടെസ്റ്റ് ടീം നായകസ്ഥാനത്തിന്റെ കാര്യത്തിലും ബിസിസിഐ തീരുമാനമെടുത്തേക്കും. താരത്തിന് തന്നെയാണ് മുഖ്യപരിഗണന. എന്നാൽ 2022 ൽ ട്വന്റി 20 ലോകകപ്പും, 2023 ൽ ഏകദിന ലോകകപ്പും വരുന്നതിനാൽ രോഹിതിന്റെ ജോലിഭാരം പരിഗണിച്ച് മറ്റ് താരങ്ങളെ പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്.

ഓൾറൗണ്ടർ സ്ഥാനത്തേക്ക് ഹാർദിക് പാണ്ഡ്യ തിരിച്ചെത്തിയേക്കും. താരം ഇപ്പോൾ ബോളിങ് പരിശീലനം നടത്തുന്നതായാണ് വിവരം. പരിചയസമ്പന്നനല്ലാത്ത വെങ്കിടേഷ് അയ്യരിനെ ആറാം സ്ഥാനത്ത് പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വെസ്റ്റ് ഇൻഡീസ് പരമ്പരയിൽ അല്ലെങ്കിൽ ശ്രീലങ്കയ്‌ക്കെതിരെ പാണ്ഡ്യ മടങ്ങിയെത്തിയേക്കും.

പുതിയ പരിശീലകൻ രാഹുൽ ദ്രാവിഡും ക്യാപ്റ്റൻ രോഹിത് ശർമയും ഒരുമിച്ചുള്ള ആദ്യ പരമ്പരയാണ് ഇത്. ഫെബ്രുവരി 6, 9, 11 തീയതികളിലായി അഹമ്മദാബാദിലാണ് ഏകദിന മത്സരങ്ങൾ. 16, 18, 20 തീയതികളിലായി കൊൽക്കത്തയിൽ ട്വന്റി20 മത്സരങ്ങളും നടക്കും.