കൊച്ചി: നിവിൻ പോളിയുടെ തമിഴ് ചിത്രം റിച്ചി കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ, റിച്ചിയുടേയും കന്നഡ ചിത്രമായ ഉളിദവരു കണ്ടതയുമായും താരതമ്യം ചെയ്ത് പോസ്റ്റിട്ടതോടയാണ് രൂപേഷ് സോഷ്യൽ മീഡിയയിൽ ആക്രമണത്തിന് ഇരയാകുത്. തുടർന്ന് രൂപേഷ് ക്ഷമാപണം നടത്തിയെങ്കിലും ചിത്രത്തിന്റെ നിർമ്മാതാക്കൾ അദ്ദേഹത്തിനെതിരെ പരാതി നൽകിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഇപ്പോൾ ഇതിൽ പുതിയ നിലപാടുമായി എത്തിയിരിക്കുകയാണ് രൂപേഷ് പീതാംബരൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് രൂപേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്.

ടൊവീനോ തോമസും പൃഥ്വിരാജും ദുൽഖർ സൽമാനുമൊന്നും ആരാധകരെ വിട്ട് ഇങ്ങനെ പറയിപ്പിക്കില്ലെന്നും തന്റെ ഇമേജ് കളങ്കപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും രൂപേഷ് പറഞ്ഞു. തന്നെ സിനിമാരംഗത്ത് നിന്ന് നീക്കം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത് എന്നും ഇതെന്താ ഉത്തര കൊറിയ ആണോ എന്നും രൂപേഷ് ചോദിക്കുന്നു.

എന്റെ കുറിപ്പിൽ ഞാൻ എന്റെ സുഹൃത്ത് രക്ഷിതിന്റെ ചിത്രത്തെ പ്രശംസിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു കൾട്ട് ക്ലാസിക് ചിത്രമാണ്. പക്ഷെ ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. എന്റെ ചിത്രമായ തീവ്രത്തിനും ഇതേ അവസ്ഥ തന്നെയായിരുന്നു. ഞാൻ റിച്ചിക്കെതിരെ മോശമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. രക്ഷിതിന്റെ ചിത്രത്തിന്റെ റീമെയ്‌ക്ക് ആണ് റിച്ചി. അത് വെറും യാദൃശ്ചികം മാത്രമാണ്. ഞാൻ നിവിനെ ലക്ഷ്യം വച്ചിട്ടില്ല. എന്ന് കരുതി മറ്റൊരു ചിത്രത്തെ പ്രശംസിക്കുന്നതിൽ നിന്നും എന്നെ വിലക്കാൻ നിങ്ങൾക്കാവില്ല. ഇതെന്താ ഉത്തര കൊറിയ ആണോ?' രൂപേഷ് ചോദിക്കുന്നു.

ഈ വിഷയത്തിൽ താൻ ഖേദ പ്രകടനം നടത്തിയതിന്റെയും കാരണം രൂപേഷ് വ്യക്തമാക്കി. 'ഇതേ മേഖലയിൽ ജോലി ചെയ്യുന്ന വ്യക്തി എന്ന നിലയ്ക്ക് റീമേക്ക് റിലീസായ അന്ന് തന്നെ ഞാൻ ഒറിജിനലിനെ കുറിച്ച് പോസ്റ്റിടാൻ പാടില്ലായിരുന്നു. അതെന്റെ ഭാഗത്തു നിന്നും സംഭവിച്ച വീഴ്ചയാണ്. ഞാൻ അന്ന് റിച്ചി കണ്ടിരുന്നില്ല. ഇനി കണ്ടിരുന്നെങ്കിൽ തന്നെ ആ കുറിപ്പ് ഞാൻ മാറ്റില്ലായിരുന്നു. കാരണം, ഞാൻ അതിൽ പറഞ്ഞിരിക്കുന്നത് ഉളിദവരു കണ്ടതയെക്കുറിച്ചു മാത്രമാണ്. സമ്ബൂർണ സാക്ഷരത എന്ന് വീമ്ബു പറയുന്ന ഒരു സംസ്ഥാനത്ത് ഞാൻ എന്താണ് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നതെന്ന് മലയാളത്തിൽ തന്നെ വ്യക്തമാക്കി കൊടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ....

എന്റെ ഒരു കമന്റ് കൊണ്ട് ആ ചിത്രത്തിന് നല്ല പ്രതികരണം ലഭിച്ചില്ലെന്നാണ് അതിന്റെ നിർമ്മാതാക്കൾ പറയുന്നത്. എന്നാൽ അവർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയിരിക്കുന്ന പരാതിയിൽ എന്റെ ചിത്രങ്ങളായ യു ടൂ ബ്രൂട്ടസിനെയും തീവ്രത്തെയും കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. അവരാരും തന്നെ എന്നെ ഇതുവരെ ഈ വിഷയത്തിൽ വിളിച്ചിട്ടില്ല. നിവിൻ പോളിയും വിളിച്ചിട്ടില്ല. മാധ്യമങ്ങളാണ് എന്റെ വാക്കുകളെ വളച്ചൊടിച്ചത്. അത് തന്നെയാകും അവരും വായിച്ചത്.

ടൊവീനോ, പൃഥ്വി, ദുൽഖർ എന്നീ താരങ്ങളോട് അക്കാര്യത്തിൽ എനിക്ക് വളരെ മതിപ്പാണ്. കാരണം എന്തെന്നാൽ, അവർക്കൊരു വിഷയമുണ്ടെങ്കിൽ അവരത് മുഖത്ത് നോക്കി ചോദിച്ചിരിക്കും. നേരിട്ട് സംസാരിച്ചിരിക്കും. അല്ലാതെ ആരാധകരെ വിട്ടു പറയിപ്പിക്കാറില്ല. എന്റെ പേര് കളങ്കപ്പെടുത്തിയതിന് ഞാനും കോടതിയെ സമീപിക്കാൻ പോവുകയാണ്.

അച്ചടക്ക സമിതിയുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, എന്നെ സിനിമാ മേഖലയിൽ നിന്നും തുടച്ച് നീക്കുക തന്നെയാണ് അവരുടെ ഉദ്ദേശമെന്ന് ആ പരാതിയിൽ നിന്നും വ്യക്തമാണ്. പക്ഷെ അൻവർ റഷീദ്, അമൽ നീരദ്, തുടങ്ങിയ സംവിധായകരൊക്കെ പ്രേമം എന്ന സിനിമയെ തുടർന്നുണ്ടായ വിവാദങ്ങളെ തുടർന്ന് ഇത്തരം അസോസിയേഷനുകളിൽ നിന്നും പുറത്തു വന്നവരാണ്. എന്നിട്ടും എത്രയോ മികച്ച ചിത്രങ്ങൾ അവർ ചെയ്യുന്നു. അതുപോലെ തന്നെ വിനയൻ സാറും. പിന്നെ അവർ ഇതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് '-രൂപേഷ് പറഞ്ഞു

'ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ താൻ വെറുതെ ഇരിക്കാൻ പോകുന്നില്ല. ഇമേജ് കളങ്കപ്പെടുത്താൻ ശ്രമിച്ചതിനും അപകീത്തിപ്പെടുത്താൻ ശ്രമിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും രൂപേഷ് പറഞ്ഞു.