മ്പൻ സിനിമകളുടെ തിരക്കിലും താരത്തിന്റെതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രങ്ങളുടെയും തിരക്കിനും ഇടയിലാണ് സൂപ്പർ താരം മോഹൻലാൽ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ ഇത്തിക്കരപ്പക്കിയായെത്തി മലയാളികളുടെ മനം കവർന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വേഷം ഇത്തിക്കര പക്കിക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. എന്നാൽ മോഹൻലാലിന് മുമ്പ് ഇത്തിക്കരപ്പക്കിയാവാൻ പല നടന്മാരെയും താൻ സമീപിച്ചിരുന്നതായി തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്.

ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവത്തിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു റോഷന്റെ വെളിപ്പെടുത്തൽ. പല സൂപ്പർസ്റ്റാർസിനോടും താൻ കഥ പറഞ്ഞിരുന്നെന്നും എന്നാൽ യുവതാരമായ നിവിന്റെ സിനിമയിൽ എന്തിനാണ് തങ്ങൾ അഭിനയിക്കേണ്ടത് എന്നായിരുന്നു ഇവരുടെ ചോദ്യമെന്നായിരുന്നു റോഷൻ പറയുന്നത്..

എന്നാൽ സിനിമയെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ മോഹൻലാൽ വേഷം ഏറ്റെടുക്കാൻ തയ്യാറായെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു പ്രമുഖ നടനോട് കഥ പറയാൻ പോയ വഴിക്ക് തിരിച്ചുവന്നതാണെന്നും റോഷൻ പറയുന്നു. എന്നാൽ അവരുടെ പേരുകൾ താൻ പുറത്തുപറയില്ലെന്നും റോഷൻ പറഞ്ഞു.

ആദ്യം കഥ പറയുന്നത് ആന്റണി പെരുമ്പാവൂരിനോട് ആണെന്നും തുടർന്ന് മോഹൻലാലിനോട് പറഞ്ഞെന്നും റോഷൻ പറഞ്ഞു. സിനിമയിൽ ലാലേട്ടന് മികച്ച രംഗങ്ങൾ കൊടുക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളി തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുവ നടന്മാരുടെ ചിത്രങ്ങളിൽ ഗസ്റ്റ് റോൾ ചെയ്യാൻ പല മുഖ്യധാരാ നടന്മാർക്കും വിമുഖതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മോഹൻലാലിന്റെ സമ്മതം കിട്ടിയപ്പോൾ നിവിനും താനും സന്തോഷംകൊണ്ട് പരസ്പരം നൃത്തം ചെയ്തുവെന്നും'' റോഷൻ ആൻഡ്രൂസ് പറഞ്ഞു.