ന്യൂഡൽഹി: ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്കെതിരെ ആർഎസ്എസും രംഗത്ത്. മുസ്ലിം വർഗീയ നേതാവിനെപ്പോലെയാണ് ഹമീദ് അൻസാരി പെരുമാറുന്നതെന്ന് ആർഎസ്എസ് കുറ്റപ്പെടുത്തി.

മുഖപത്രമായ പാഞ്ചജന്യത്തിലാണ് ആർഎസ്എസ് ഉപരാഷ്ട്രപതിയെ വിമർശിക്കുന്നത്. രാജ്യത്തെ മുസ്ലീങ്ങൾ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അവരുടെ അസ്തിത്വവും അന്തസും സംരക്ഷിക്കപ്പെടാൻ സർക്കാർ കൂടുതൽ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന് വ്യക്തമാക്കി ഉപരാഷ്ട്രപതി ഹമീദ് അൻസാരി നടത്തിയ പ്രസംഗത്തിനെതിരെയാണ് ആർ.എസ്.എസ് രംഗത്തെത്തിയത്.

ഓഗസ്റ്റ് 31ന് ഹമീദ് അൻസാരി നടത്തിയ പ്രസംഗത്തെ ആസ്പദമാക്കിയാണ് ആർഎസ്എസിന്റെ എതിർപ്പ്. പ്രസംഗം നടത്തിയതിനു തൊട്ടുപിന്നാലെ വിശ്വഹിന്ദു പരിഷത്ത് ഉപരാഷ്ട്രപതിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഇതാദ്യമായാണ് ആർഎസ്എസ് ഇക്കാര്യത്തിൽ പ്രതികരിച്ചത്. വർഗീയ മുസ്ലിം നേതാവിനെ പോലെയാണ് ഉപരാഷ്ട്രപതി സംസാരിക്കുന്നത്. ഉപരാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം ഒരു സമൂഹത്തെ മാത്രം കേന്ദ്രീകരിച്ച് സംസാരിക്കാൻ പാടില്ല. എല്ലാവരുടേയും ഉന്നമനമായിരിക്കണം അദ്ദേഹത്തിന്റെ ലക്ഷ്യം. എന്നാൽ അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അവയൊന്നും ഉണ്ടായിരുന്നില്ല.

മുസ്ലീങ്ങളെ വിവേചനത്തിന്റെ ഇരകളാക്കി ചിത്രീകരിക്കാതെ സമൂഹത്തെ ഏകീകരിക്കുന്നതിൽ നിന്നും മുസ്ലിം മൗലികവാദം എങ്ങനെയാണെന്ന് അവരെ തടയുന്നതെന്ന് അവർക്ക് അൻസാരി പറഞ്ഞ് മനസിലാക്കിക്കൊടുക്കണമെന്നും ആർ.എസ്.എസ് മുഖപത്രത്തിൽ പറയുന്നു.

ന്യൂഡൽഹിയിൽ നടന്ന ഓൾ ഇന്ത്യാ മുസ്ലിം മജ്‌ലിസ് ഇ മുഷാവരാത് സുവർണ്ണ ജൂബിലിയിൽ പങ്കെടുത്തു നടത്തിയ പ്രസംഗമാണ് ഹൈന്ദവ സംഘടനകളുടെ എതിർപ്പിന് ഇടയാക്കിയത്.