നെടുമ്പാശേരി വിമാനത്താവളം യാഥാർഥ്യമാക്കിയത് മുന്മുഖ്യമന്ത്രി കെ.കരുണാകരന്റെ നിശ്ചയദാർഢ്യത്തിലാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ടുതന്നെ വിമാനത്താവളത്തിന് കരുണാകരന്റെ പേര് കൊടുക്കണമെന്ന് ആഗ്രഹിക്കുന്നവരും ഏറെയാണ്. എന്നാൽ, ആ ആഗ്രഹം നടക്കാനിടയില്ല. എല്ലാ വിമാനത്താവളങ്ങൾക്കും അതാത് നഗരത്തിന്റെ പേര് നൽകിയാൽ മതിയെന്ന നിർദ്ദേശം വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

രാജ്യത്തെ വിമാനത്താവളങ്ങൾക്ക് ആർ.എസ്.എസ് നേതാക്കളുടെയും പഴയകാല ദേശസ്‌നേഹികളുടെയും പേര് നൽകണമെന്ന സമ്മർദം ശക്തമായതോടെയാണ് കേന്ദ്രം ഇത്തരമൊരു ആലോചന ആരംഭിച്ചത്. കേന്ദ്രസർക്കാർ അസഹിഷ്ണുതയ്ക്ക് കൂട്ടുനിൽക്കുകയാണെന്ന ആരോപണങ്ങൾക്കിടെ ഇങ്ങനെയൊരു നടപടി ദോഷകരമായിരിക്കുമെന്ന തിരിച്ചറിവിലാണ് വിമാനത്താവളങ്ങൾക്ക് നഗരത്തിന്റെ പേര് മാത്രം മതിയെന്ന ആലോചന പൊന്തിവരുന്നത്.

ഛണ്ഡീഗഢ് വിമാനത്താവളത്തിന്റെ നാമകരണത്തെച്ചൊല്ലി പഞ്ചാബും ഹരിയാണയും തമ്മിൽ തർക്കത്തിലാണ്. ഭഗത് സിങ്ങിന്റെ പേര് നൽകണമെന്ന് പഞ്ചാബ് വാശിപിടിക്കുമ്പോൾ, ഒരു ആർ.എസ്.എസ്. നേതാവിന്റെ പേരാണ് ഹരിയാണ നിർദേശിക്കുന്നത്. സമാനമായ ആവശ്യവുമായി ഒട്ടേറെ എംപിമാർ വ്യോമയാന മന്ത്രാലയത്തെ സമീപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് വിവാദങ്ങളൊഴിവാക്കാൻ നഗരങ്ങളുടെ പേരുമതിയെന്ന ആലോചന ശക്തമായത്. അങ്ങനെ വരികയാണെങ്കിൽ മുംബൈ ഛത്രപതി ശിവജി എയർപോർട്ട് മുംബൈ എയർപോർട്ടാകും. ന്യൂഡൽഹി വിമാനത്താവളത്തിൽനിന്ന് ഇന്ദിരാഗാന്ധിയുടെ പേരും പോകും. അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ശുപാർശ മന്ത്രിസഭയുടെ പരിഗണനയക്ക് വിടുമെന്നും മന്ത്രാലയ അധികൃതർ അറിയിച്ചു.