പാലക്കാട്: പാലക്കാട് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി മൂത്താൻ സമുദായ ശ്മശാനത്തിലാണ് സംസ്‌കാരം നടന്നത്. നൂറുകണക്കിന് ആളുകളാണ് സംസ്‌ക്കാര ചടങ്ങിലെത്തിയത്.

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിലാപയാത്രയായി കർണ്ണകി അമ്മൻ ഹയർസെക്കന്ററി സ്‌കൂളിലാണ് ആദ്യം എത്തിച്ചത്. നിരവധിപേരാണ് പൊതുദർശന ചടങ്ങുകളിൽ സംബന്ധിച്ചത്. പിന്നാലെ മൃതദേഹം ശ്രീനിവാസന്റെ വീട്ടിലെത്തിക്കുകയായിരുന്നു.

ബിജെപിയുടെ സംഘടനാചുമതലയുള്ള പ്രഭാരി സിപി രാധാകൃഷ്ണൻ, ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന വക്താവ് സന്ദീപ് വാര്യർ, പികെ കൃഷ്ണദാസ് തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം പാലക്കാട് കണ്ണകി നഗറിലേക്കാണ് ആദ്യം കൊണ്ടുവന്നത്. വിലാപയാത്രയിലും ആയിരങ്ങളാണ് പങ്കെടുത്തത്. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു ശ്രീനിവാസ്.  അച്ഛൻ അനന്തകൃഷ്ണനും അമ്മ ഇന്ദ്രാണിയും ഭാര്യയും മകൾ നവനീതയും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കൊലചെയ്യപ്പെട്ട് 24 മണിക്കൂർ പിന്നിടും മുമ്പാണ് മേലാമുറിയിൽ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ഇന്നലെ വെട്ടിക്കൊന്നത്. ആറംഗസംഘമാണ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിയത്. ശ്രീനിവാസന്റെ ശരീരത്തിൽ ആഴത്തിൽ മുറിവുകളേറ്റിരുന്നു. ശരീരത്തിലാകെ പത്തോളം ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. തലയിൽ മാത്രം മൂന്ന് വെട്ടുകളേറ്റു. കാലിലും കയ്യിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്.

പോപുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് 24 മണിക്കൂറിനുള്ളിൽ തിരിച്ചടി ഉണ്ടാകുമെന്നും സംഘർഷ സാധ്യതയുള്ള ഇടങ്ങളിൽ സുരക്ഷ ശക്തമാക്കണമെന്നുമായിരുന്നു സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെ പാലക്കാട് ജില്ലാ പൊലീസിന് കിട്ടിയ ഇന്റലിജൻസ് റിപ്പോർട്ട്. ആലപ്പുഴയിലെ അനുഭവവും പൊലീസിന് മുന്നിലുണ്ടായിരുന്നു. എന്നിട്ടും മേലാമുറി പോലെ സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലും എന്തുകൊണ്ട് സുരക്ഷ ഉറപ്പാക്കാനായില്ലെന്നതാണ് ഉയരുന്ന ചോദ്യം.

പൊലീസിന്റെ ശ്രദ്ധയത്രയും സുബൈർ കൊല്ലപ്പെട്ട എലപ്പുള്ളി പഞ്ചായത്തിലും പരിസരത്തുമായി പരിമിതപ്പെട്ടതോടെ, തിരിച്ചടിക്കാൻ കാത്തുനിന്ന അക്രമിസംഘം പാലക്കാട് നഗരഹൃദയത്തിൽ വച്ച് തന്ന ലക്ഷ്യം നിറവേറ്റി. നഗരത്തിൽ അങ്ങിങ്ങായി പൊലീസ് ഉണ്ടായിരുന്നെങ്കിലും സായുധരായെത്തിയ ആറംഗ സംഘം കൃത്യം നടപ്പാക്കി മടങ്ങിയ ശേഷമാണ് പൊലീസ് സംഭവം അറിഞ്ഞത്. രണ്ടാമത്ത കൊലപാതകം നടന്ന ശേഷം മാത്രമാണ് നിരോധനാജ്ഞ ഉൾപ്പടെ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടവും നടപടി ശക്തമാക്കിയത്.