ബെംഗളുരു: ആർഎസ്എസിനെതിരെ രൂക്ഷവിമർശനവുമായി മുൻ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് പണം നൽകുന്നവരുടെയും നൽകാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നു എന്നാണ് കുമാരസ്വാമിയുടെ ആരോപണം. ജർമ്മനിയിലെ നാസികളുടെ പ്രവൃത്തിക്ക് തുല്യമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.

'അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവനകൾ നൽകുന്നവരുടെയും ഇല്ലാത്തവരുടെയും വീടുകൾ ആർഎസ്എസ് പ്രത്യേകം അടയാളപ്പെടുത്തുന്നുണ്ട്. ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട ഹിറ്റ്‌ലറിന്റെ ഭരണകാലത്ത് നാസികൾ ജർമനിയിൽ ചെയ്തതിന് സമാനമാണ് ഈ നടപടി.'-കുമാരസ്വാമി ട്വീറ്റ് ചെയ്തു. രാജ്യത്തെ പുതിയ ഈ മാറ്റങ്ങൾ എവിടേക്കാണ് രാജ്യത്തെ എത്തിക്കുകയെന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നുണ്ട്.

ജർമനിയിൽ നാസി പാർട്ടി രൂപംകൊണ്ട അതേസമയത്താണ് ഇന്ത്യയിൽ ആർഎസ്എസ് പിറവിയെടുത്തതെന്ന് ചരിത്രകാരന്മാരെ ഉദ്ധരിച്ചുകൊണ്ട് കുമാരസ്വാമി പറയുന്നു. 'നാസികളിൽ നിന്നും കടംകൊണ്ട നയങ്ങൾ നടപ്പാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെങ്കിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്. രാജ്യത്ത് ജനങ്ങളുടെ കൈയിൽ നിന്ന് അവരുടെ മൗലികാവാശങ്ങൾ തട്ടിയെടുത്തുകൊണ്ടിരിക്കുകയാണ്.'

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ചുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവെച്ചു. എന്നാൽ കുമാരസ്വാമിയുടെ പരാമർശം പ്രതികരണം പോലും അർഹിക്കുന്നില്ലെന്നായിരുന്നു ആർഎസ്എസ്സിന്റെ മറുപടി.