കൊച്ചി: കണ്ണൂരിൽ നടന്ന രാഷ്ടീയ കൊലകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ ഉപഹർജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിൽ നിയമവിരുദ്ധമായി എത്തിക്കാൻ ശ്രമം . ഇടതു സർക്കാർ വന്നതിനു ശേഷം നടന്ന കൊലപാതകങ്ങളിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ഹർജി അടുത്ത 13ന് പരിഗണിക്കാൻ ഇരിക്കെയാണ് നീക്കം.

മറ്റൊരു ഡിവിഷൻ ബഞ്ച് കേസ് പരിഗണിക്കുന്നതിനിടെ ഉപഹർജി എങ്ങനെ തന്റെ ബഞ്ചിൽ എത്തിയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ഉപഹർജി സമർപ്പിച്ചാൽ മൂന്നാം ദിവസമാണ് നിയമപരമായി ബഞ്ചിലെത്തുക. ഇന്നലെ സമർപ്പിച്ച ഹർജി ഇന്ന് ചീഫ് ജസ്റ്റിസിന്റെ ബഞ്ചിൽ എത്തുകയായിരുന്നു. പിൻവാതിലിലൂടെ ഹർജി എത്തിയതിൽ മുതിർന്ന സർക്കാർ അഭിഭാഷകർ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകി

സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ നിലപാടെടുത്തിരുന്നു. ഹർജി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണെന്നായിരുന്നു സർക്കാർ വാദം. ഏഴു കേസുകൾ ഏറ്റെടുക്കാനുള്ള സന്നദ്ധത സിബിഐയും അറിയിച്ചിരുന്നു. തലശ്ശേിയിലെ ഗോപാലൻ അടിയോടി സ്മാരക ട്രസ്റ്റായിരുന്നു ഹർജിക്കാർ. കണ്ണൂരിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ രമിത്തിന്റെ ബന്ധുക്കളും ഹർജിയിൽ കക്ഷി ചേർന്നിട്ടുണ്ട്. കുടുംബവഴക്കുകൾ മൂലമുള്ള കൊലപാതകം വരെ രാഷ്ട്രീയമായി ചിത്രീകരിക്കുകയാണെും അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചിരുന്നു.