- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാശ്ചാത്യ ഉപരോധം കടുപ്പിക്കുന്നതിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; വെള്ളിയാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച; വ്യാപാരബന്ധം ശക്തമാക്കുക റഷ്യയുടെ ലക്ഷ്യം; പ്രതിരോധ ഇടപാടും ചർച്ചയാകും; യുഎസിന്റെ അതൃപ്തിയെ നയചാരുതയാൽ നേരിടാൻ ഇന്ത്യ
ന്യൂഡൽഹി: യുക്രൈൻ-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തിലത്തിൽ നിർണായക സന്ദർശനത്തിന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്റോവ് ഡൽഹിയിലെത്തി. അദ്ദേഹം വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും കൂടിക്കാഴ്ച നടത്തും. യുഎസും യൂറോപ്യൻ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധങ്ങൾക്കിടെ സെർജി ലവ്റോവിന്റെ സന്ദർശനത്തിന് പ്രത്യേക പ്രധാന്യമാണുള്ളത്.
വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സെർജി ലവ്റോവ് ന്യൂഡൽഹിയിലെത്തിയത്. യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം അടക്കമുള്ള സഹകരണം സംബന്ധിച്ച് ചർച്ച നടക്കും.
കുറഞ്ഞ നിരക്കിൽ റഷ്യയിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങുന്നതും ഉഭയകക്ഷി വ്യാപാരത്തിന് രൂപ - റൂബിൾ ഇടപാടു സംവിധാനം രൂപപ്പെടുത്തുന്നതുമാണു മുഖ്യ ചർച്ചാ വിഷയങ്ങൾ. യുക്രെയ്ൻ സംഘർഷം ആരംഭിച്ചശേഷം ഇതാദ്യമാണ് ലാവ്റോവിന്റെ സന്ദർശനം.
വൻ വിലക്കുറവിൽ ഇന്ത്യക്ക് അസംസ്‌കൃത എണ്ണ നൽകാൻ തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് മുമ്പുള്ള വിലയിൽനിന്ന് ബാരലിന് 35 ഡോളർവരെ കിഴിവ് നൽകാമെന്നാണ് റഷ്യയുടെ വാഗ്ദാനം. 1.5 കോടി ബാരൽ ക്രൂഡ് ഓയിലെങ്കിലും വാങ്ങണമെന്നാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. റഷ്യയുടെ വാഗ്ദാനം സ്വീകരിക്കുന്നതു സംബന്ധിച്ച് സർക്കാർതലത്തിൽ ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.
റഷ്യയ്ക്കു മേൽ പാശ്ചാത്യ ഉപരോധം ശക്തമായി തുടരുമ്പോഴും റഷ്യയിൽനിന്ന് ഇന്ത്യ ഇറക്കുമതി തുടരുന്നുണ്ട്. ഇതിലുള്ള അതൃപ്തി അമേരിക്കയും ഓസ്ട്രേലിയയും അടക്കമുള്ള രാജ്യങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
യുഎസും യൂറോപ്യൻ രാജ്യങ്ങളും റഷ്യക്കെതിരെ ഉപരോധമേർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായി വ്യാപാരബന്ധം ശക്തമാക്കാനാണു റഷ്യയുടെ നീക്കം. റഷ്യയിൽ നിന്ന് എസ്400 ട്രയംഫ് മിസൈൽ സംവിധാനം ഇന്ത്യ വാങ്ങുന്നുണ്ട്. ഇതു സംബന്ധിച്ചും ചർച്ചകളുണ്ടായേക്കും. കരാറിൽ നിന്ന് പിന്മാറാനുള്ള യുഎസ് നിർബന്ധത്തിന് ഇന്ത്യ വഴങ്ങിയിട്ടില്ല.
ചൈനയിൽ അഫ്ഗാനിസ്ഥാൻ സംബന്ധിച്ച യോഗം കഴിഞ്ഞാണു ലാവ്റോവ് ഇന്ത്യയിലേക്കു വരുന്നത്. യുഎസ് ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് ഇപ്പോൾ ഇന്ത്യയിലുണ്ട്. ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ലിസ് ട്രസും ഡൽഹിയിലെത്തിയിരുന്നു. വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള ചർച്ചയ്ക്കു ശേഷം അവർ മടങ്ങും. ജർമൻ വിദേശസുരക്ഷാ നയ ഉപദേഷ്ടാവ് യെൻസ് പ്ലോട്‌നറും ഇന്നലെ ഡൽഹിയിലുണ്ടായിരുന്നു.
ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യി, ഇന്ത്യപസിഫിക് മേഖല യൂറോപ്യൻ യൂണിയൻ പ്രത്യേക പ്രതിനിധി ഗബ്രിയേൽ വിസെന്റിൻ, യുഎസ് രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി വിക്ടോറിയ നുലാൻഡ്, ഓസ്ട്രിയ, ഗ്രീസ് വിദേശകാര്യമന്ത്രിമാർ എന്നിവരും കഴിഞ്ഞയാഴ്ച ഇന്ത്യ സന്ദർശിച്ചു.
ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ലിസ് ട്രസ്, ചൈനീസ് മന്ത്രി വാങ് യി എന്നിവർ കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് റഷ്യൻ വിദേശകാര്യ മന്ത്രിയുടെ സന്ദർശനം. യുക്രൈനിൽ റഷ്യ ആക്രമണം ആരംഭിച്ച ശേഷം സെർജി ലവ്റോവ് സന്ദർശിക്കുന്ന മൂന്നാമത്തെ വിദേശരാജ്യമാണ് ഇന്ത്യ.
യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തെ ഇന്ത്യ അപലപിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഐക്യരാഷ്ട്രസംഘടനയിൽ റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രമേയങ്ങളുടെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തു.
യുക്രെയ്ൻ പ്രതിസന്ധി നയതന്ത്ര ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി 3 തവണയും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുമായി 2 തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു.




