മയാമി : ഡിസംബർ 16 ഞായർ രാവിലെ വീട്ടിൽ ഭാര്യയുമായുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ്, ഭാര്യക്കും മക്കൾക്കും നേരെ വെടിവച്ചു. ഭാര്യയും ഏഴു വയസ്സുള്ള മകനും കൊല്ലപ്പെടുകയും എട്ടു വയസുള്ള മകളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി യു എസ് കോസ്റ്റ് ഗാർഡിന്റെ ഔദ്യോഗിക സ്റ്റേറ്റ്മെന്റിൽ പറയുന്നു.

2001 മുതൽ മിയാമി കോസ്റ്റ് ഗാർഡ് ബേസിൽ ഉണ്ടായിരുന്ന ജോൺ പ്രിസ്നർ (44) ആണ് ഭാര്യ ഗ്രൊച്ചൽ പ്രിസ്നനും (39), മകനും മകൾക്കും നേരെ വെടിയുതിർത്തത്. ഭാര്യയും മകനും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

മകളെ ഗുരുതരാവസ്ഥയിൽ മിയാമി ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രിസ്നർ പിന്നീട് സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തതായി അധികൃതർ പറഞ്ഞു.

ജോണും ഗ്രൊച്ചനും വളരെ സന്തോഷകരമായിട്ടാണ് കഴിഞ്ഞിരുന്നതെന്നും വെടിവയ്പിനു പ്രേരിപ്പിച്ചതെന്തായിരുന്നുവെന്ന് അറിയില്ലെന്നും, സമീപവാസികൾ പറയുന്നു.

വെടിവയ്പ് നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മാതാവിനോട് ഓടി രക്ഷപ്പെടാൻ ഗ്രൊച്ചൽ പറഞ്ഞു. പൊലീസ് വീട്ടിലെത്തുമ്പോൾ ഭാര്യയും മകനും മരിച്ചിരുന്നുവെന്നും മകൾ ഗുരുതരാവസ്ഥയിലായിരുന്നുവെന്നും കോസ്റ്റ് ഗാർഡ് വക്താവ് റയാൻ കെല്ലി പറഞ്ഞു.

സംഭവത്തെക്കുറിച്ചു കോസ്റ്റ് ഗാർഡും, മിയാമി ഡേഡ് കൗണ്ടി പൊലീസും അന്വേഷണം ആരംഭിച്ചു.