തിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ രാജി വെക്കുകയും ഇപ്പോൾ കോടതി കുറ്റവിമുക്തനാക്കിയ എ കെ ശശീന്ദ്രന് ചോദ്യ ശരങ്ങളുമായി മംഗളം സീനിയർ ന്യൂസ് എഡിറ്റർ എസ് വി പ്രദീപിന്റെ കത്ത്. അങ്ങയുടെ രാജിയിൽ കലാശിച്ച വാർത്തയുടെ സത്യ അസത്യങ്ങൾ എന്ത്? അത് 'കള്ള വാർത്ത' ആണോ?അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിന് ഉടമ ആര്? തുടങ്ങിയ നിരവധി ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ് കത്ത്. ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് പ്രദീപിന്റെ കത്ത്

പ്രദീപിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്


എ കെ ശശീന്ദ്രന് ഒരു തുറന്ന കത്ത്

From

SV Pradeep
Senior News Editor
Mangalam Television
& 3 rd accused in crime branch case

To
Shri A K Saseendran,
Ex Minister, NCP Leader & decignated minister

സർ

ഫോൺ കെണിയിൽ കുടുങ്ങി മന്ത്രി സ്ഥാനം നഷ്ടപ്പെട്ട വ്യക്തി ആണ് അങ്ങ്. അങ്ങേയ്‌ക്കെതിരെ തിരുവനന്തപുരം സി ജെ എം കോടതിയിൽ സ്ത്രീ പീഡനത്തിൽ നിലനിന്ന കേസ് പരാതിക്കാരി ഒത്തുതീർപ്പാക്കിയതിനെ തുടർന്ന് അങ്ങ് കറ്റവിമുക്തനാക്കപ്പട്ടു.

'പരാതിക്കാരി'യുടെ പുതിയ നിലപാട് പ്രകാരം അങ്ങേയ്‌ക്കെതിരായ വാർത്ത 'കള്ള വാർത്ത' ആണ്

എന്നെ അന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പ്രകാരം ഞാൻ അവതരിപ്പിച്ചത് 100% സത്യസന്ധമായ വാർത്ത. എന്നാൽ പുതിയ സാഹചര്യത്തിൽ അത് 'കള്ള വാർത്ത' ആയി മാറിയിരിക്കുന്നു.

ഇനി അങ്ങ് മന്ത്രി ആകുമായിരിക്കും.

അങ്ങ് മന്ത്രി ആകണമെന്ന് ഞാനും അതിയായി ആഗ്രഹിക്കുന്നു കാരണം ഒരു മന്ത്രിക്ക് നീതി ലഭ്യമാക്കാൻ വളരെ വളരെ എളുപ്പമാണ്..

2017 മാർച്ച് 26 ന് അങ്ങ് മന്ത്രി സ്ഥാനം വലിച്ചെറിഞ്ഞത് രാഷ്ട്രീയ ധാർമ്മികതയിൽ വിശ്വസിച്ചായിരുന്നു. അതു കൊണ്ടു തന്നെ ഞാൻ അങ്ങയെ അന്ന് ഏറെ ബഹുമാനിച്ചു, അങ്ങയുടെ രാജി നിലപാടിനെ ഏറെ ആദരവോടെ കണ്ടു,, വാർത്തയ്ക്ക് കാരണമായ അങ്ങയുടെ ചെയ്തിയിൽ ഏറെ ഏറെ വിയോജിപ്പുണ്ടായിരുന്നപ്പോഴും..

അങ്ങയുടെ രാജിക്ക് കാരണമായ വാർത്ത ഞാൻ ശക്തമായി അവതരിപ്പിച്ചതും 100% മാധ്യമ ധാർമ്മികതയിൽ ഉറച്ചു നിന്നുകൊണ്ടാണ്. മനസാ വാചാ കർമ്മണ ഒരു കള്ളവും ഇല്ലാതെ, അവതാരകനായ എന്നെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങൾ, അത് സത്യസന്ധമായി അവതരിപ്പിച്ചു. തൊഴിൽ ധർമ്മത്തിൽ 100% ഉറച്ചു നിന്നു കൊണ്ട്.

അങ്ങേയ്‌ക്കെതിരായ 'പീഡനക്കേസ്' ഒത്തുതീർപ്പിലെത്തുമ്പോൾ ഇന്ന് ഒട്ടനവധി സംശയങ്ങൾ, ഒട്ടനവധി ചോദ്യങ്ങൾ ശക്തമായി ഉയരുന്നു.

1. അങ്ങയുടെ രാജിയിൽ കലാശിച്ച വാർത്തയുടെ സത്യ അസത്യങ്ങൾ എന്ത്? അത് 'കള്ള വാർത്ത' ആണോ?

2. സംസ്ഥാനത്തെ എ കെ ശശീന്ദ്രൻ എന്ന മന്ത്രിയെ കെണി വച്ചു പിടിച്ചത് ആര്?

2. അങ്ങ് ചതിക്കപ്പെട്ടതാണോ? എങ്കിൽ ആരാൽ?

3. അന്ന് അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദം ആരുടേത്?

4. അങ്ങയുടേതെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദത്തോട് സംസാരിച്ച ശബ്ദത്തിന് ഉടമ അര്?

5. അങ്ങയെ പോലെ ബഹുമാന്യനായ, സമ്മുന്നതനായ ഒരു മന്ത്രി, രാഷ്ട്രീയ നേതാവ്, 'കള്ള വാർത്ത' യാൽ അപഹസിക്കപ്പെട്ടോ?

6. അങ്ങേക്ക് വ്യക്തിപരമായി, പൊതു പ്രവർത്തകനെന്ന നിലയിൽ, കുടുംബനാഥനെന്ന നിലയിൽ, അങ്ങയുടെ കുടുംബത്തിൽ പിറക്കും പിറക്കും തലമുറയ്ക്ക്, അങ്ങയുടെ പൂർവികർക്ക്, 'കള്ളവാർത്ത' കൊണ്ട് കൊടിയ നാണക്കേട് ഉണ്ടായോ?

7. NCP എന്ന ദേശീയ പാർട്ടിക്ക് അങ്ങേയ്‌ക്കെതിരായ 'കള്ള വാർത്ത' കാരണം ചരിത്രപരമായ നാണക്കേട് ഉണ്ടായോ?

8. അങ്ങനെ എങ്കിൽ ആ 'കള്ള വാർത്ത' സൃഷ്ടിച്ച കുബുദ്ധികൾ ആര് ? കുത്സിത മനസുകൾ ആര്?

9. മന്ത്രി ആകുന്ന അങ്ങ് അങ്ങേയ്‌ക്കെതിരെ 'കള്ള വാർത്ത' സൃഷ്ടിച്ചവർക്കെതിരെ എന്തു നടപടി സ്വീകരിക്കും?

10. അങ്ങേയ്ക്ക് മാനഹാനി ഉണ്ടാക്കുന്ന 'കള്ള വാർത്ത' സൃഷ്ടിച്ചവർക്കെതിരെ 'ഒരു രൂപ' നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമോ?

11. 'കള്ള വാർത്ത'യിലെ ശബ്ദങ്ങൾ പരിശോധിച്ച് സത്യം പൊതുസമൂഹത്തിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമോ?

12. വസ്തുതകൾ സത്യസന്ധമായി അറിയാൻ എന്നെ പോലെ അങ്ങേയ്ക്കും രാജ്യത്തെ പൊതുസമൂഹത്തിനും അതിയായ ആഗ്രഹമുണ്ട്. ആയതിനാൽ ഈ കേസിലെ നിഗൂഢതകൾ, ഒത്തുകളികൾ, ഗൂഢാലോചനകൾ, നീക്കി കിട്ടാൻ സത്യസന്ധമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ, നീതിമാനായ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്,, ഡോക്കറ്റ് നമ്പർ ഇതാണ് ....

Docket Number CM Office G 180103358

ഈ പരാതി മുക്കാൻ അണിയറ നീക്കം നടക്കുന്നതായി അറിയുന്നു. അതിനെ അതിജീവിച്ച് അങ്ങ് പരാതിയെ പിന്തുണയ്ക്കുമോ? തുടർ നടപടികൾ സ്വീകരിക്കാൻ മുൻകൈ എടുക്കുമോ?

13. സത്യസന്ധമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച വാർത്ത അവതരിപ്പിച്ച ഞാൻ കേസിൽ പ്രതി ആക്കപ്പെട്ടു. അങ്ങേയ്ക്കും കുടുബത്തിനും എന്ന പോലെ എനിക്കും കൂടുംബത്തിനും ഒരുപാട് കഷ്ട നഷ്ടങ്ങൾ ഉണ്ടായി. ചരിത്രത്തിൽ 'കള്ള വാർത്ത'യുടെ പേറ്റന്റ് ചുമക്കാൻ മനസ് അനുവദിക്കുന്നില്ല. ഉത്തരവാദികൾ പുറത്തുവരട്ടെ സർ. അതിന് അങ്ങ് അങ്ങയാൽ കഴിയുന്ന എന്ത് നടപടി സ്വീകരിക്കും?

14. വളരെ ഏറെ കാര്യങ്ങൾ നേരിട്ട് അറിയാവുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് ഇന്ന് പലയിടത്തു നിന്നും ജീവന് ഭീഷണി ഉണ്ട്, മന്ത്രി ആകുന്ന അങ്ങ് എനിക്ക് വേണ്ടത്ര സുരക്ഷ ഒരുക്കുമോ?

സ്‌നേഹത്തോടെ,
നീതി തേടുന്ന ഒരു സാധാരണ മാധ്യമപ്രവർത്തകൻ.