തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം വേണ്ടെന്നതാണ് കേരളത്തിന്റെ പൊതു വികാരം. ഇക്കാര്യത്തിലെ സുപ്രീംകോടതി വിധിയോട് വിയോജിപ്പ് പ്രകടിപ്പിക്കാനും മലയാളികൾ മടിക്കുന്നില്ല. വിഷയം കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയാണ് പിണറായി സർക്കാരിന് സംഭവിച്ചതെന്നും വ്യക്തം. ശബരിമലയിലെ വിവാദങ്ങളും സംഘർഷങ്ങളും കണക്കിലെടുത്ത് മലയാളിയുടെ മനസ്സ് അറിയാൻ മറുനാടൻ നടത്തിയ സർവ്വേയിലാണ് കേരളക്കരയുടെ നിലപാട് വിശദീകരണമെത്തുന്നത്. മറുനാടൻ സർവ്വേകളുടെ ചരിത്രത്തിലെ റിക്കോർഡ് പങ്കാളിത്തമാണ് സർവ്വേയിലുണ്ടായത്. ശബരിമല വിഷയത്തിൽ മലയാളിക്കുള്ള താൽപ്പര്യത്തിന്റെ തെളിവ് കൂടിയാണ് ഇത്. രണ്ട് ലക്ഷത്തിലേറെ പേരാണ് മറുനാടന്റെ സർവ്വേയിലെ ഓരോ ചോദ്യത്തോടും മനസ്സ് തുറന്ന് നിലപാട് വിശദീകരണത്തിന് എത്തിയത്.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമോ എന്നതായിരുന്നു സർവ്വേയിലെ പ്രധാന ചോദ്യം. ഇതിൽ പങ്കെടുത്തത് 2,27,567പേരായിരുന്നു. ഇതിൽ 85.9ശതമാനം പേരും വേണ്ട എന്നാണ് അഭിപ്രായം രേഖപ്പെടുത്തിയത്. 11.2 ശതമാനം പേർ വേണമെന്നും കുറിച്ചു. 3.3 പേർ അഭിപ്രായം രേഖപ്പെടുത്തിയുമില്ല. അതായത് മൃഗീയ ഭൂരിപക്ഷേ പേരും യുവതികളെ പ്രവേശിപ്പിക്കുന്നതിന് എതിരാണെന്ന് വ്യക്തം. ഇത് മലയാളിയുടെ പൊതു നിലപാടായി വിലയിരുത്താവുന്നതാണ്. സർവ്വേയിലെ പങ്കാളിത്തവും ഇത് അടിവരയിടുന്നു. മലയാളിയുടെ മനസ്സ് വിശ്വാസികൾക്കൊപ്പമാണെന്ന വിലയിരുത്തലാണ് ഇവിടെ തെളിയുന്നത്. ആക്ടിവിസ്റ്റുകളെ ശബരിമലയിൽ എത്തിക്കാൻ നടത്തിയ ശ്രമം തെറ്റായിരുന്നുവെന്ന് 90.3ശതമാനം പേരും അഭിപ്രായപ്പെടുന്നു.

സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് 80.6ശതമാനം പേർ ഇല്ലെന്ന് അഭിപ്രായം രേഖപ്പെടുത്തുന്നു. 13.7 ശതമാനം പേർ സുപ്രീംകോടതി വിധി ശരിയാണെന്നും പറയുന്നു. 5.7 ശതമാനം പേർ ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനം നടത്തുന്നുമില്ല. 2,27,472 പേരാണ് ഈ ചോദ്യത്തിൽ പ്രതികരണത്തിന് എത്തിയത്. യുവതീ പ്രവേശനത്തെ അനൂലിക്കുന്ന അത്രയും പേർ സുപ്രീംകോടതി വിധിയെ എതിർക്കുന്നില്ലെന്നും വ്യക്തം. ഏതായാലും സുപ്രീംകോടതി വിധി റിവ്യൂ ചെയ്യേണ്ട സാഹചര്യമുണ്ടെന്ന് തന്നെയാണ് മലയാളിയുടെ പൊതു വികാരം. ഇതാണ് സർവ്വേയിൽ തെളിയുന്നതും.

വിധി നടപ്പിലാക്കാൻ സർക്കാരിന് ധൃതി കൂടിയെന്ന് 88 ശതമാനം പേർ വിശദീകരിക്കുന്നു. ഇത് സർക്കാരിനെതിരായ നിലപാട് പ്രഖ്യാപനമാണ്. ഇല്ലെന്ന് പറയുന്നത് വെറും 9.5 ശതമാനം പേരും. റിവ്യൂ ഹർജിയോടുള്ള സർക്കാർ നിലപാട് തെറ്റാണെന്ന് 82.7ശതമാനം പേരും വിധിയെഴുതി. സമരക്കാരെ നേരിട്ട സർക്കാർ രീതിയോട് യോജിക്കുന്നില്ലെന്ന് 85ശതമാനം പേരും വ്യക്തമാക്കുകയും ചെയ്യുന്നു. അങ്ങനെ സർക്കാരിന് തീർത്തും എതിരാണ് മറുനാടൻ സർവ്വേ. ഇത് തന്നെയാണ് നാമജപ പ്രതിഷേധത്തിലും മറ്റും വലിയ രീതിയിൽ ആളുകളെ എത്തിക്കുന്നതിന് കാരണമാകുന്ന ചിന്തയും.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ നിങ്ങൾ ആരോടൊപ്പമാണ്? നാമജപഘോഷയാത്രയുമായി രംഗത്തുള്ള സമരക്കാർക്കൊപ്പമാണോ? അതോ ആരെയും പ്രവേശിപ്പിക്കും എന്നു വാശി പിടിക്കുന്ന സർക്കാരിനൊപ്പമാണോ? ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ പാടില്ല എന്നു പറയുന്നത് നമ്മുടെ നാടിനെ പിറകോട്ട് നടത്തുന്നതിന് തുല്യമല്ലേ? ആർത്തവം അശുദ്ധമാണെന്ന് പറഞ്ഞാൽ എങ്ങനെ അംഗീകരിക്കാൻ പറ്റും? ഇങ്ങനെ പല ചോദ്യങ്ങളും ശബരിമലയിൽ കേരളം ചർച്ച ചെയ്തു. ഇത്തരം ചർച്ചകൾ കേരളത്തിൽ നടന്നു വരവെയാണ് മറുനാടൻ ഈ വിഷയത്തിൽ വായനക്കരായ സാധാരണക്കാരുടെയും അഭിപ്രായം തേടി സർവേവേ നടത്തിയത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ജനങ്ങളുടെ മനസറിയുകയായിരുന്നു ലക്ഷ്യം. സർക്കാരും പുരോഗമനവാദികളും പറയുന്നതു പോലെയാണോ അതോ ഭക്തരുടെ നിലപാടാണോ ശരിയെന്നറിയുകയായിരുന്നു ഇതിലൂടെ ശ്രമിച്ചത്. ഈ ജനവിധിയാണ് ഭക്തർക്ക് ഒപ്പമാകുന്നത്. ഭക്തർ എന്ന പേരിൽ തെരുവിൽ ഉള്ളത് ആർഎസ്എസ് ഗുണ്ടകൾ മാത്രമാണ് എന്നാണ് സർക്കാർ പറയുന്നത്. ഭൂരിപക്ഷം വിശ്വാസികളും അക്രമം പേടിച്ച് മാറി നിൽക്കുകയാണ് എന്നും അവസരം ലഭിച്ചാൽ അവരെല്ലാം മല ചവിട്ടുമെന്നുമാണ് സർക്കാരും പുരോഗമനവാദികളും പറയുന്നത്. ഇത് ശരിയല്ലെന്ന് അടിവരയിടുകയാണ് സർവ്വേ.

സ്ത്രീകളെ എങ്ങനെയും പ്രവേശിപ്പിക്കാൻ വേണ്ടി സർക്കാർ തീവ്ര ശ്രമമാണ് നടത്തിയത്. രഹ്ന ഫാത്തിമയെപ്പോലെയുള്ള ആക്ടിവിസ്റ്റുകളെ സന്നിധാനത്തിന് അടുത്ത് വരെ എത്തിച്ചത് ഇതിന്റെ ഭാഗമാണ്. അതിന്റെ നിജസ്ഥിതിയും വിശ്വാസികൾ ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം സംഘപരിവാറും ബിജെപിയും ഭക്തരുടെ സമരത്തെ ഹൈജാക്ക് ചെയ്തു എന്ന ആരോപണം സജീവമാണ്. ഇതൊക്കെ സർവ്വേയിലും പലവധി ചർച്ചകൾക്കും വഴിവച്ചു.