തിരുവനന്തപുരം: ശബരിമലയിൽ മേൽശാന്തിമാരെ നിയമിക്കാനുള്ള ദേവസ്വം ബോർഡിന്റെ അഭിമുഖം മുടങ്ങി. ബോർഡും മന്ത്രി കണ്ഠര് മോഹനരും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അഭിമുഖം മുടങ്ങിയത്. ഇന്റർവ്യൂ ബോർഡിൽ മോഹനരെ ഉൾപ്പെടുത്താനാവില്ലെന്ന് ദേവസ്വം ബോർഡ് നിലപാട് സ്വീകരിച്ചതോടെയാണ് തർക്കം ഉടലെടുത്തത്. മേൽശാന്തി അഭിമുഖ ബോർഡിൽ തന്ത്രി കണ്ഠര് മോഹനരെ ഉൾപ്പെടുത്തേണ്ടെന്ന് ഹൈക്കോടതി നിർദ്ദേശിച്ചതാണ് തന്ത്രിക്ക് തിരിച്ചടിയായത്. ബോർഡിൽ തൽസ്ഥിതി തുടരാനാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

ബോർഡിൽ ഉൾപ്പെടുത്തണമെന്ന് തന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് രാവിലെ 11 മണിക്ക് തുടങ്ങേണ്ട മേൽശാന്തി അഭിമുഖം തടസ്സപ്പെടുകയായിരുന്നു. ഇന്റർവ്യുബാർഡിൽ അംഗമാകാൻ തന്ത്രി താൽപര്യം പ്രകടിപ്പിച്ചിരുന്നു. കേസ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് ഇത്രയും നാൾ മാറി നിന്നതെന്നും തന്ത്രി പറഞ്ഞിരുന്നു.ഹൈക്കോടതി വിലക്കുള്ളതിനാൽ മഹേഷ് മോഹനരാണ് നിലവിൽ ഇന്റർ വ്യൂ ബോർഡിൽ പങ്കെടുക്കുന്നത്.

മേൽശാന്തി നിയമനത്തിനായി ആകെ ലഭിച്ച 101 അപേക്ഷകരിൽ 79 പേരാണ് അവസാന ഇന്റർവ്യൂവിനായി യോഗ്യത നേടിയത്. മാളികപ്പുറം ക്ഷേത്രത്തിലേക്ക് ആകെ ലഭിച്ചത് 74 അപേക്ഷകളായിരുന്നു. ഇതിൽ 57 പേർ ഇന്റർവ്യൂവിന് യോഗ്യത നേടിയിട്ടുണ്ട്. ഇന്ന് രാവിലെ മുതൽ അഭിമുഖം നടക്കാനിരിക്കെയാണ് തന്ത്രി കോടതിയെ സമീപിച്ചത്. ഇതേതുടർന്ന് അഭിമുഖം തടസപ്പെട്ടിരുന്നു. നാളെയാണ് മാളികപ്പുറം ക്ഷേത്രത്തിലെ മേൽശാന്തി ഇന്റർവ്യൂ. ഇന്റർവ്യൂവിൽ യോഗ്യത നേടുന്നവരിൽ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് മേൽശാന്തിമാരെ തിരഞ്ഞെടുക്കുക.തുലാം മാസ പൂജകൾക്കായി ക്ഷേത്രനട തുറക്കുന്ന ഒക്ടോബർ 18 ന് ശബരിമല ക്ഷേത്രസന്നിധിയിൽ വച്ചാണ് നറുക്കെടുപ്പ്.

ശബരിമലയിലെ പൂജകളിൽ നിന്നു വിലക്കേർപ്പെടുത്തിയ കണ്ഠര് മോഹനരുടെ താന്ത്രിക അവകാശം പുനഃസ്ഥാപിക്കണമെന്ന് സന്നിധാനത്തിൽ ജൂണിൽ നടന്ന ദേവപ്രശ്‌നത്തിൽ വിധിച്ചിരുന്നു. മോഹനരെ പ്രതിയാക്കി ശിക്ഷാ നടപടികൾ ഇല്ലെന്നും അദ്ദേഹം വാദിയായ കേസിലെ പ്രതികളെ ശിക്ഷിച്ചതായും ദേവസ്വം ബോർഡ് പ്രശ്‌നവേദിയിൽ അറിയിച്ചു. കുറ്റം ചെയ്യാത്ത അദ്ദേഹത്തെ പൂജാദി കർമങ്ങളിൽ നിന്നു വിലക്കിയതു പാപമാണ്. അതിനാൽ പാപപരിഹാരമായി തന്ത്രി മോഹനർക്ക് താന്ത്രിക അവകാശം വീണ്ടും നൽകുന്നതിനു തടസമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ വേദിയിൽ പറഞ്ഞു. തുടർന്ന് മോഹനർക്കു പൂജ കഴിക്കാൻ അവസരം നൽകാമെന്ന് തന്ത്രി കണ്ഠര് രാജീവരും പ്രശ്‌നവേദിയിൽ അറിയിച്ചു.

2006 ലെ ബ്ലാക്മെയിലിങ് കേസിനെ തുടർന്നാണ് ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ പൂജാദി കർമ്മങ്ങളിൽ നിന്ന് വിലക്കിയത്. തന്ത്രിയെ ഫ്ളറ്റിൽ എത്തിച്ച് സ്ത്രീക്കൊപ്പം നിർത്തി ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തി 7 അംഗ സംഘം പണവും സ്വർണഭാരണവും തട്ടിയെടുക്കുകയായിരുന്നു. എന്നാലിത് തന്ത്രിയെ കുടുക്കാൻ മനഃപൂർവം ചെയ്തതാണെന്ന് തെളിയുകയും പ്രതികളെ ശിക്ഷിക്കുകയും ചെയതു. ശബരിമലയിൽ നടന്ന് വരുന്ന അഷ്ടമംഗല ദേവപ്രശ്നത്തിൽ ചെയ്യാത്ത കുറ്റത്തിന് പൂജാദികർമ്മങ്ങളിൽ നിന്ന് മോഹനരെ വിലക്കിയത് പാപമാണന്ന് തെളിയുകയും ഇതേ തുടർന്ന് കണ്ഠര് മോഹനരെ തിരികയെത്തിക്കാൻ തീരുമാനിക്കുകയുമായിരുന്നു.