കൊച്ചി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണ ആവശ്യത്തിൽ ഇടപെടാൻ വിസമ്മതിച്ച് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം എന്നത് സർക്കാറിന്റെ വിവേചന അധികാരത്തിന്റെ ഭാഗമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ അക്രമസംഭവങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണു കോടതി ഇക്കാര്യം അറിയിച്ചത്. സർക്കാരിന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.

സർക്കാരിന്റെ വിവേചനാധികാരത്തിൽ ഇടപെടുന്നതിനു പരിമിതിയുണ്ടെന്നും കോടതി നിലപാടെടുത്തു. ഹർജിക്കാരനു ജുഡീഷ്യൽ അന്വേഷണവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവ് ഹൈക്കോടതി വായിക്കാൻ നൽകി. വാദം തുടരണോയെന്ന് അതു വായിച്ചശേഷം അറിയിക്കാൻ കോടതി നിർദേശിച്ചു. ഹർജി ഉച്ചയ്ക്കു വീണ്ടും പരിഗണിക്കും.

അതേസമയം ശബരിമലയിൽ ഭക്തർക്കു സമയക്രമം ഏർപ്പെടുത്തുന്നതു ചോദ്യം ചെയ്തു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. തിങ്കളാഴ്ച നിലപാട് അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമലയിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് എടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽനിന്നു മറച്ചുവയ്ക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. തീരുമാനങ്ങൾ യഥാസമയം അറിയിക്കാൻ സർക്കാരിനും ദേവസ്വം ബോർഡിനും കോടതി നിർദേശവും നൽകി.

ദേവസ്വം ബോർഡ് ഒരു സ്വതന്ത്ര സ്ഥാപനമാണ്. ബോർഡിൽ സർക്കാർ ഇടപെട്ട് ശബരിമലയിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. ഇതിന് ഭരണഘടനാപരമായും നിയമപരമായും സർക്കാരിന് അവകാശമില്ലെന്നും ദേവസ്വം ബോർഡിന് മേലുള്ള സർക്കാർ ഇടപെടൽ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി.

എന്തെങ്കിലും തരത്തിലുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടോയെന്നാണ് കോടതി ആരാഞ്ഞിരിക്കുന്നത്. ശബരിമലയിൽ 24 മണിക്കൂർ മാത്രമേ തങ്ങാൻ സാധിക്കുകയുള്ളു. ഒരുസമയം നിശ്ചിത ഭക്തരെ മാത്രമേ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തി വിടുകയുള്ളു തുടങ്ങിയ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാർ തീരുമാനിച്ചതായുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. സംസ്ഥാന പൊലീസ് മേധാവിതന്നെ ഇത്തരം ചില അഭിപ്രായങ്ങൾ പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യമുണ്ടായി. ഇവ ചൂണ്ടിക്കാണിച്ചാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചത്.

ഭക്തരുടെ കാര്യത്തിൽ എന്തെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ ദേവസ്വം ബോർഡിന് സാധിക്കും. എന്നാൽ സർക്കാരിന് ഇതിന് അവകാശമില്ലെന്ന് ഹർജിക്കാരൻ വാദിക്കുന്നു. ഒരു മതേതര സർക്കാരിന് ദേവസ്വം ബോർഡിന്റെ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നാണ് ഹർജിക്കാരന്റെ വാദം. ഇത് പരിഗണിച്ചാണ് വിശദീകരണം നൽകാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.