മുംബൈ: നാൽപ്പത്തിയൊൻപതാം പിറന്നാൾ ആഘോഷിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറിന് ആശംസൾ നേർന്ന് ക്രിക്കറ്റ് ലോകം. വിരാട് കോലി, രവി ശാസ്ത്രി, ഗൗതം ഗംഭീർ, അഭിനവ് ബിന്ദ്ര തുടങ്ങി കായികലോകത്തെ പ്രമുഖരെല്ലാം സച്ചിന് ആശംസകൾ നേർന്നു.

1973 ഏപ്രിൽ 24ന് ബോംബെയിലാണ് സച്ചിൻ ജനിച്ചത്. 1989 മുതൽ 2013 വരെ നീണ്ട അന്താരാഷ്ട്ര കരിയറിൽ ബാറ്റിംഗിലെ ഏതാണ്ടെല്ലാ റെക്കോർഡുകളും മാസ്റ്റർ ബ്ലാസ്റ്റർ സ്വന്തം പേരിലാക്കി. അന്തരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററായ സച്ചിൻ തന്നെ ആണ് 100 സെഞ്ച്വറി തികച്ച ഏക താരം.

2011ലെ ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിലംഗം ആയിരുന്ന സച്ചിന് ഭാരതരത്‌ന ബഹുമതി നൽകിയും രാജ്യം ആദരിച്ചു. മുംബൈ ഇന്ത്യൻസിന്റെ ഉപദേഷ്ടാവ് ആയ സച്ചിൻ ഐപിഎൽ തിരക്കുകളിലാണ് ഇപ്പോൾ.

അതേ സമയം സച്ചിൻ ടെൻഡുൽക്കറുടെ പിറന്നാൾ ദിനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ആരാധക കൂട്ടമായ ബാർമി ആർമി ആശംസ അറിയിച്ച് ചെയ്ത ട്വീറ്റിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ ഉയർത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സച്ചിൽ പുറത്തായി മടങ്ങുന്നതും പിന്നിലെ പശ്ചാത്തലത്തിൽ ഇംഗ്ലണ്ട് താരങ്ങൾ സച്ചിന്റെ വിക്കറ്റ് ആഘോഷിക്കുന്നതുമായ ചിത്രത്തിനൊപ്പനാണ് ബാർമി ആർമി സച്ചിന് ജന്മദിനാശംസ നേർന്നത്.

 

24 വർഷം നീണ്ട രാജ്യാന്തര കരിയറിൽ ഇംഗ്ലണ്ടിനെതിരെ മികച്ച റെക്കോർഡുള്ള കളിക്കാരനാണ് സച്ചിൻ. ഇംഗ്ലണ്ടിനെിരെ കളിച്ച 69 മത്സരങ്ങളിൽ 3990 റൺസാണ് സച്ചിൻ നേടിയത്. ഇതിൽ ഒമ്പത് സെഞ്ചുറിയും 23 അർധസെഞ്ചുറികളുമുണ്ട്. ഇതിനെതിരെ ഇന്ത്യൻ ആരാധധകർ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ സച്ചിന്റെ പ്രകടനങ്ങളുടെ വീഡിയോ സഹിതമാണ് ആരാധകർ പലരും മറുപടി നൽകിയത്.