ഡൽഹി: 1984 ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ സജ്ജൻ കുമാറിന് ജീവപര്യന്തം തന്നെയെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതി. വെറുതെ വിട്ട വിചാരണ കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എസ് മുരളീധർ, വിനോദ് ഗോയൽ എന്നിവരുടെ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോൺഗ്രസ് നേതാവും മുൻ എംപിയുമാണ് സജ്ജൻ കുമാർ. സംഭവം നടന്ന് 16 വർഷങ്ങൾക്കുശേഷമാണ് തനിക്കെതിരേ ആരോപണമുണ്ടായതെന്ന സജ്ജൻകുമാറിന്റെ വാദത്തെ തുടർന്ന് 2013 മെയ് മാസത്തിൽ കോടതി സജ്ജൻകുമാറിനെ വെറുതെ വിട്ടത്. ഈ വിധിക്കെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും കഴിഞ്ഞ ഒക്ടോബർ 29ന് വാദം പൂർത്തിയാവുകയും ചെയ്തു.

 

അതേസമയം കേസിൽ സജ്ജൻ കുമാറിനൊപ്പം പ്രതി ചേർത്തിരുന്ന മുൻ കോൺഗ്രസ് കൗൺസിലർ ബൽവാൻ കൊക്കർ, കിഷൻ കൊക്കർ, മഹേന്ദർ യാദവ്, ഗിർധാരി ലാൽ, മുൻ നേവൽ ഓഫീസർ ഭഗ്മാൽ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രതികളായ മുൻ എംഎൽഎ മഹേന്ദർ യാദവ്, കിഷൻ കൊക്കർ എന്നിവർക്ക് മൂന്നു വർഷം തടവും മറ്റുള്ള മൂന്നു പേർക്ക് ജീവപര്യന്തം തടവുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്.

രാജ് നഗറിലുള്ള ഡൽഹി കന്റോൺമെന്റ് ഹൗസിലെ ഒരു കുടുംബത്തിലെ അഞ്ചുപേരെ 1984 നവംബർ ഒന്നിന് കൊലപ്പെടുത്തിയെന്നതാണ് ഇവർക്കെതിരെയുള്ള കേസ്്. കലാപസമയത്ത് പൊലീസുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് സജ്ജൻ കുമാറിനെതിരെയുള്ള കേസ്. ഡൽഹിയിലെ സുൽത്താൻ പുരിയിൽ നടത്തിയ പ്രസംഗത്തിൽ സജ്ജൻ കുമാർ സിഖ്കാരാണ് ഇന്ദിരാ ഗാന്ധിയെ കൊലപ്പെടുത്തിയതെന്ന് പറയുകയും അവരെ തിരിച്ച് ആക്രമിക്കാനും കൊലപ്പെടുത്താനും ആൾക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്‌തെന്ന് പ്രോസ്‌ക്യൂഷൻ ഹാജരാക്കിയ ചാം കൗർ കോടതിയിൽ മൊഴി കൊടുത്തിട്ടുണ്ട്.

ഇന്ദിരാ ഗാന്ധി വധത്തെ തുടർന്ന് ഡൽഹിലുണ്ടായ കലപാത്തിൽ മൂവായിരത്തോളം സിക്ക് വംശജർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ പതിനായിരത്തിലധികം സിഖുകാർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. കലാപം അന്വേഷിച്ച നാനാവതി കമ്മീഷൻ നിർദ്ദേശപ്രകാരമാണ് കേസിൽ സജ്ജൻ കുമാറിനെ പ്രതിയാക്കിയത്. സജ്ജൻ കുമാറിനെ വെറുതെ വിട്ട വിധിയിൽ പ്രതിഷേധിച്ച് വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ചെരിപ്പേറടക്കമുണ്ടായിരുന്നു. സജ്ജൻ കുമാറിനെതിരായ കേസ് തള്ളണമന്ന ഹർജി 2010ൽ സുപ്രീംകോടതി തള്ളിയിരുന്നു.