ന്യൂഡൽഹി: സംസ്ഥാന സർക്കാറിന് കനത്തി തിരിച്ചടി നൽകുന്ന വിധിയാണ് സാലറി ചലഞ്ചിന്റെ കാര്യത്തിൽ സുപ്രീം കോടതിയിൽ നിന്നും ഉണ്ടായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകാൻ തയ്യാറല്ലാത്ത ജീവനക്കാർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജിയാണ് സുപ്രീം കോടതി തള്ളിക്കളഞ്ഞത്. ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ച കോടതി സർക്കാറിനെ അടിമുടി വിമർശിക്കുകയും ചെയ്തു.

വിസമ്മതപത്രം നൽകി സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ചപണം ദുരിതാശ്വാസത്തിന് തന്നെ ഉപയോഗിക്കുമെന്ന് നൽകുന്നവർക്ക് ഉറപ്പില്ലെന്നും കോടതി പറഞ്ഞു. ആ വിശ്വാസമുണ്ടാക്കാനാണ് സർക്കാർ ആദ്യം നടപടിയെടുക്കേണ്ടതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. ശമ്പളം നൽകാൻ താൽപര്യമില്ലാത്തവർ വിസമ്മതപത്രം നൽകണമെന്ന് വ്യവസ്ഥ ശരിയല്ല. സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാർ പണം നൽകിയിട്ടുണ്ട്. പ്രളയ ദുരിതാശ്വാസത്തിന് തന്നെയാണോ പണം ഉപയോഗിച്ചതെന്ന് തങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും. ഒരു സഹായം നൽകുന്നത് ഒരാളുടെ മനഃസ്ഥിതിയാണെന്നും അത് എങ്ങനെ അടിച്ചേൽപിക്കാൻ കഴിയുമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. അടിച്ചേൽപിക്കുന്ന വ്യവസ്ഥയെ അംഗീകരിക്കാൻ സാധിക്കില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.

ദുരിതാശ്വാസത്തിന് പണം നൽകാൻ ആർക്കെല്ലാം സമ്മതമാണെന്ന് എങ്ങനെ അറിയിക്കാൻ കഴിയുമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ ചോദിച്ചു. ഇതിന് മറുപടി നൽകിയ കോടതി, പണം നൽകുന്നതിന് സമ്മതപത്രം മാത്രം മതിയെന്നും വിസമ്മതപത്രം വേണമെന്ന് നിങ്ങൾ എന്തിന് വാശിപിടിക്കുന്നുവെന്നും ചോദിച്ചു. ജീവനക്കാരുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന ഇത്തരം നടപടിയെ അംഗീകരിക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

ജീവനക്കാർക്ക് തങ്ങളുടെ സാമ്പത്തികശേഷി അനുസരിച്ച് ഇഷ്ടമുള്ള സംഭാവന നൽകാമെന്ന് വിധിച്ച ഹൈക്കോടതി നൽകാത്തവർ വിസമ്മത പത്രം സമർപ്പിക്കണമെന്ന സർക്കാർ ഉത്തരവിലെ നിബന്ധന റദ്ദാക്കിയിരുന്നു. എന്നാൽ, സുപ്രീംകോടതി പ്രളയത്തിന് പണം നൽകാൻ ജീവനക്കാരോട് അഭ്യർത്ഥിച്ച് ഇറക്കിയ ഉത്തരവിന് സമാനമാണ് സംസ്ഥാന സർക്കാർ ഉത്തരവെന്ന് അപ്പീൽ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സർക്കാർ ഹൈക്കോടതി ഉത്തരവിനെതിരെ ഹർജി നൽകിയത്. ഒരു മാസത്തെ ശമ്പളം നല്ലൊരു കാര്യത്തിലുള്ള സംഭാവനയായി മാത്രമാണ് ചോദിച്ചത്. ഇത്ക ഴിഞ്ഞ മാസം 15ലെ വിശദീകരണക്കുറിപ്പിലും കഴിഞ്ഞ ആറിന് പുറത്തിറക്കിയ സർക്കുലറിലും വ്യക്തമാക്കിയതുമതാണ്. ഇക്കാര്യം കണക്കിലെടുക്കാതെയാണ് ഹൈക്കോടതി സ്റ്റേ ഏർപ്പെടുത്തിയതെന്നും ഹർജിയിൽ സർക്കാർ പറഞ്ഞിരുന്നു. സർക്കാർ ഉത്തരവിനെതിരെ എൻജിഒ അസോസിയേഷനാണ് ആദ്യം കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്. അടിയന്തരമായി ഇടക്കാല ഉത്തരവ് ലഭിക്കാതെ വന്നതോടെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചത്.