കൊച്ചി: സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ മുൻ ഗൺമാൻ സലിംരാജിന്റെ വെളിപ്പെടുത്തൽ. കേസിലെ മുഖ്യപ്രതിയായ സരിത എസ് നായരുമായി ഉമ്മൻ ചാണ്ടി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നു സലിം രാജ് മൊഴിനൽകി. തന്റെ ഫോണിൽ നിന്നാണു ഉമ്മൻ ചാണ്ടി വിളിച്ചിരുന്നതെന്നും സലിം രാജ് സോളാർ കമ്മീഷനു മുന്നിൽ മൊഴി നൽകി.

ഇക്കാര്യം മുമ്പ് എഡിജിപി ഹേമചന്ദ്രനോടു പറഞ്ഞിരുന്നെന്നും സലിം രാജിന്റെ മൊഴിയിൽ പറയുന്നു. എന്നാൽ അദ്ദേഹം അക്കാര്യങ്ങൾ മൊഴിയിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ജസ്റ്റിസ് ശിവരാജനു മുന്നിൽ സലിംരാജ് പറഞ്ഞു.

താൻ ഡ്യൂട്ടിയിൽ ഉള്ളപ്പോഴും അല്ലാത്തപ്പോഴും സരിത വിളിച്ചിട്ടുണ്ട്. താൻ ഡ്യൂട്ടിയിലുള്ളപ്പോൾ ഫോൺ ഉമ്മൻ ചാണ്ടിക്കു കൊടുക്കും. ഇല്ലാത്തപ്പോൾ ഡ്യൂട്ടിയിലുള്ളയാളുടെ നമ്പർ കൊടുക്കും. പലപ്പോഴും ജിക്കുമോന്റെ നമ്പരായിരുന്നു കൊടുത്തിരുന്നത്. എന്നാൽ സലിം രാജ് ഡ്യൂട്ടിയിലുണ്ടായിരുന്ന സമത്ത് ഔദ്യോഗിക വസതിയിൽ വച്ചോ ഓഫീസിൽ വച്ചോ ഉമ്മൻ ചാണ്ടിയും സരിതയും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും സലിം രാജ് മൊഴി നൽകി. അതേസമയം, ഉമ്മൻ ചാണ്ടി പങ്കെടുത്ത പല പരിപാടികളുടെയും കാണികളുടെ ഇടയിൽ സരിത ഉണ്ടായിരുന്നെന്നും സലിം രാജിന്റെ മൊഴിയിൽ പറയുന്നു.