ഹൈദരാബാദ്: തെന്നിന്ത്യ ആഘോഷമാക്കിയ വിവാഹമാണ് സാമന്ത-നാഗചൈതന്യ ദമ്പതികളുടേത്. തെന്നിന്ത്യൻ സിനിമയിൽ മിന്നിത്തിളങ്ങുന്ന താരങ്ങളായി നിൽക്കുന്ന വേളയിൽ തന്നെയാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. എന്നാൽ, സിനിമയോടെ എല്ലാം തീർന്നു എന്നു കരുതി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കാൻ സാമന്ത തയ്യാറല്ല. ഭർത്താവ് തന്നെ സ്റ്റാറായി നിൽക്കുന്ന തെലുങ്ക് സിനിമാ ഫീൽഡിൽ തന്നെ അവർ അഭിനയം തുടരുന്നു.

വിവാഹശേഷം അധികം കഴിയും മുമ്പ് സിനിമാ ഷൂട്ടിന്റെ തിരക്കിലായിരുന്നു സമന്തയും നാഗചൈതന്യയും. പിന്നീട് ഇരുവരും അവധിയാഘോഷിക്കാൻ വിദേശത്തുപോയതും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹ ശേഷം തന്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നതായി സമന്ത മാധ്യമങ്ങളോട് പറഞ്ഞു. ഇതിന്റെ കാരണക്കാരൻ നാഗചൈതന്യയാണെന്നം സാമന്ത പറയുന്നു.

വൈകുന്നേരം ആറ് മണിക്ക് ശേഷം സിനിമയെക്കുറിച്ച് സംസാരിക്കരുത് എന്നകാര്യമാണ് നാഗചൈതന്യ ആദ്യമായി തന്നെ പഠിപ്പിച്ച കാര്യമെന്നാണ് സാമന്ത വെളിപ്പെടുത്തിയത്. സാധാരണയായി ആറ് മണിയാകുമ്പോൾ ഞങ്ങളുടെ ഷൂട്ട് അവസാനിച്ച് വീടെത്തും. വീട്ടിൽ വന്ന് സിനിമാക്കാര്യങ്ങൾ സംസാരിക്കരുതെന്ന് നാഗചൈതന്യ പറഞ്ഞു. അതൊരു ജോലി മാത്രമാണ്, കൂടുതൽ അതിനെക്കുറിച്ച് ചിന്തിക്കരുത്. വീടെത്തിയാൽ നമ്മുടെ കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു.- സാമന്ത പറഞ്ഞു.

ആ നിലപാട് ഏറ്റവും പ്രയോജനപ്പെട്ടത് എനിക്കാണ്. സാധാരണ ഒരു സിനിമ റിലീസാകുമ്പോൾ മൂന്ന് ദിവസത്തിന് മുൻപേ ഞാൻ ടെൻഷനടിച്ച് തുടങ്ങും. സിനിമ ഹിറ്റായില്ലെങ്കിൽ എന്റെ കരിയർ അവസാനിച്ചു എന്നൊക്കെ ചിന്തിച്ച് ഉറക്കം വരില്ല. ഇപ്പോൾ അങ്ങനെയല്ല. അതൊരു ജോലിയാണെന്ന് മാത്രമായി ഞാൻ കണ്ടുതുടങ്ങി.

ഞാൻ ഒരുപാട് ദേഷ്യപ്പെടുന്ന കൂട്ടത്തിലാണ്. ഇപ്പോൾ എല്ലാം എന്റെ ഭർത്താവ് ഓഫ് ചെയ്തു. എത്ര വലിയ വഴക്കാണെങ്കിലും കൂളായാണ് ഞങ്ങൾ സംസാരിക്കുന്നത്. അടുത്തിരിക്കുന്നവർക്ക് പോലും അറിയില്ല ഞങ്ങൾ തമ്മിൽ വഴക്കിടുകയാണെന്ന്. ഒരു പരിധി കടന്ന് വഴക്കിടരുതെന്ന് രണ്ട് പേരും തീരുമാനിച്ചിട്ടുണ്ട്. ദേഷ്യം കൊണ്ട് എന്തെങ്കിലും ഉറക്കെ വിളിച്ചു പറയുമ്പോഴാണ് വഴക്ക് കൂടുന്നത്. ഇങ്ങനെയാണെങ്കിൽ വേഗം വഴക്ക് അവസാനിക്കും.- നടി പറഞ്ഞു.