സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാമുവൽ അബിയോള റോബിൻസണിനെതിരായ വംശീയ അധിക്ഷേപത്തിൽ മാപ്പുപറഞ്ഞ് അഡ്‌മിന്മാർ. ഒഫൻസീവ് മലയാളം മീം എന്ന ട്രോൾ പേജിലാണ് താരത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള ട്രോൾ വന്നത്.സാമുവൽ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. പോസ്റ്റ് പിൻവലിച്ചെന്നും അഡ്‌മിൻ യുവാക്കളുടെ രക്ഷിതാക്കളുമായി ചർച്ച നടത്തുമെന്നും സാമുവൽ അറിയിച്ചു.

'അവർ കൗമാര പ്രായക്കാരായിരുന്നു. അതൊരു ന്യായീകരണമല്ല എങ്കിൽ കൂടി. നിർമ്മാതാക്കളായ ഹാപ്പി ഹൗർ എൻർടൈന്മെന്റ്സ് അധികൃതർ അഡ്‌മിന്മാരുമായും അവരുടെ രക്ഷിതാക്കളുമായും ഒരു കൂടിക്കാഴ്ച വെക്കുന്നുണ്ട്. ഇനി മേലിൽ അവർ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണം.

പൊലീസിൽ കേസ് കൊടുത്തെങ്കിലും, ഇപ്പോൾ അത് പിൻവലിച്ചു. അവരുടെ ഭാവിക്ക് കേസ് ഒരു പ്രശ്നമാവേണ്ടെന്ന് കരുതി. ഈ സാഹചര്യത്തിൽ എനിക്ക് പിന്തുണ നൽകിയ എല്ലാ മലയാളികൾക്കും നന്ദി. നിങ്ങളുടെ ക്ഷമാപണം മുഴുവൻ ആഫ്രിക്കൻ വംശജർക്കും വേണ്ടി ഞാൻ സ്വീകരിക്കുന്നു. - സാമുവൽ ഫേസ്‌ബുക്കിൽ കുറിച്ചു.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഒരു മൃഗത്തെയും ദ്രോഹിച്ചിട്ടില്ലെന്ന് ഉറപ്പു നൽകുന്ന സിനിമ പക്ഷെ ഇതിനെ മറന്നു പോയി എന്ന കുറിപ്പിനൊപ്പം സാമുവലിന്റെ ചിത്രവും ചരിത്രവും കൂട്ടിച്ചേർത്താണ് പ്രചരിപ്പിച്ചത്.ട്രോളിനെ അതിശക്തമായി വിമർശിച്ച് സാമുവൽ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും പൈശാചികമായ വംശീയ അധിക്ഷേപമാണിത്. ഇവിടുത്തെ ചില മനുഷ്യർ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരമാണെന്നും സാമുവൽ കുറിച്ചു.