കാസർകോട്: പാണത്തൂരിൽ നിന്ന് കാണാതായ മൂന്നര വയസുകാരി സന ഫാത്തിമയെ കണ്ടെത്താൻ ഊണും ഉറക്കവുമില്ലാതെ ഒരു നാട്ടിലെ ജനങ്ങൾ തെരച്ചിൽ നടത്തിയത് ആറു ദിവസം. ചന്ദ്രഗിരിപ്പുഴയുടെ കൈവഴിയായ ബളാംതോട് പുഴയിൽ നിന്നാണ് സനയെ ഇന്നു ഉച്ചയ്ക്കുശേഷം രണ്ടുമണിയോടെ നാട്ടുകാർ കണ്ടെത്തിയത്. ബാപ്പുക്കയത്തുനിന്നും രണ്ടു കിലോമീറ്റർ ദൂരെയുള്ള പവിത്രംകയത്ത് ആറ്റുവഞ്ചിയുടെ ചില്ലയിൽ തട്ടിനിന്ന നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തുന്നത്. ആറ്റുവഞ്ചിക്കൂട്ടത്തിനിടയിൽ കുരുങ്ങി കിടന്ന പിഞ്ചോമന ഏവരുടെയും ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു. ഇക്കഴിഞ്ഞ ആറുദിവസവും തെരച്ചിൽ നടത്തിയ നാട്ടുകാരണ് സനയെ ഇന്നു കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പാണത്തൂർ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകൾ സനാ ഫാത്തിമയെസനയെ കാണാതായത്. കുട്ടി തോട്ടിൽ വീണതാകാം എന്ന അനുമാനത്തെ തുടർന്ന് ഫയർഫോഴ്‌സും നാട്ടുകാരും പൊലീസും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം ദ്രുതകർമ്മ സേനയും തെരച്ചിലിനിറങ്ങി.

സ്‌കൂബാ കാമറ ഉപയോഗിച്ച് പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇതോടെ കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയവും വ്യാപകമായി ഉയർന്നു വന്നു. ഈ വഴിക്കും പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കുട്ടി ആരുടെയെങ്കിലും കയ്യിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ബന്ധുക്കൾ പ്രകടിപ്പിച്ചിരുന്നു.

വ്യാഴാഴ്ച വൈകുന്നേരമാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതായത്. അങ്കണവാടിയിൽ നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയിൽ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേർന്ന് ഒരു ചെറിയ നീർച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാൽ നീർച്ചാലിൽ നല്ല ഒഴുക്കുണ്ടായിരുന്നു. സനയുടെ ഉമ്മയും ഉപ്പയും വല്യുമ്മയും വീട്ടിലുണ്ടായിരുന്നു. വീടിനു മുന്നിലെ ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്നു പൊലീസും നാട്ടുകാരും അഗ്‌നിശമനസേനയും രാത്രി എട്ടര വരെ പുഴയിൽ തിരച്ചിൽ നടത്തി. തുടർന്ന് ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായി. ഓവുചാലിലും വിശദമായി പരിശോധന നടത്തി. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയിരുന്നു.

കുട്ടി ഒഴുക്കിൽപ്പെട്ടു എന്നാണ് ആദ്യഘട്ടത്തിൽ പൊലീസ് സംശയിച്ചത്. നീർച്ചാലിനോട് ചേർന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റർ അകലെ പുഴയിലാണ് ഈ നീർച്ചാൽ ചേരുന്നത്. റോഡിനോട് ചേർന്ന് പൈപ്പിലൂടെയാണ് നീർച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ഇതിനിടെ സനയെ കണ്ടെത്താൻ ദുരന്ത നിവാരണസേന മൂവിക്യാമറയുമായി പരിശോധന നടത്തിയിരുന്നു. സയന്റിസ്റ്റ് ശങ്കരന്റെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സംഘമാണ് തെരച്ചിൽ നടത്തിയത്. വെള്ളത്തിന്റെ അടിയിൽ തെരച്ചിൽ നടത്താനുള്ള സ്‌കൂബ് ക്യാമറ ഉപയോഗിച്ചായിരുന്നു പരിശോധന. എന്നൽ സനയെ കണ്ടെത്താനാകാതെ ഈ സംഘം മടങ്ങുകയായിരുന്നു. ഇതിനു പിന്നാലെ ഇന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്.