ബാംഗ്ലൂർ: ഐ.എസ്.എൽ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനത്തിൽ മാപ്പ് പറഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിംങ്കൻ. ലീഗിലെ അവസാന മത്സരത്തിൽ ലീഗിലെ വമ്പന്മാരും ബ്ലാസ്റ്റേഴ്‌സ ആരാധകരുടെ ഏറ്റവും വലിയ ശത്രുവുമായ ബാംഗ്ലൂർ എഫ്.സിയോട് തോറ്റത് ആരാധകരിൽ വലിയ നിരാശയായിരുന്നു സമ്മാനിച്ചത്. ബാംഗ്ലൂരിലെ സ്‌റ്റേഡിയം മഞ്ഞക്കടലാക്കിയ ഫാൻസ് വലിയ പ്രതീക്ഷയായിരുന്നു മത്സരത്തിലുണ്ടായിരുന്നത്.

എന്നാൽ ആരാധകരുടെ നിരാശ മാത്രം ബാക്കിയായതിൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ മാപ്പ് പറയുകയായിരുന്നു. ബെംഗളൂരുവിനെതിരായ മത്സരത്തിൽ ആരാധകർക്ക് വേണ്ടി ജയിക്കണമായിരുന്നു. കാരണം ആരാധകരുടെ ഭാഗത്ത് നിന്ന് അത്രയ്ക്ക് പിന്തുണ ലഭിച്ചിട്ടുണ്ട്. അവർ ആ ജയം ഞങ്ങളേക്കാൾ അർഹിച്ചിരുന്നു. അവരെ നിരാശരാക്കിയതിൽ സങ്കടമുണ്ട്. ഒപ്പം സൂപ്പർ കപ്പിൽ യോഗ്യത നേടാത്തതിലുമെന്നും ജിംങ്കാൻ പറഞ്ഞു.

കളിയിൽ ഗോളടിക്കാനുള്ള അവസരങ്ങളുണ്ടായിരുന്നു. പക്ഷേ ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഫുട്‌ബോൾ എന്നാൽ അങ്ങനെയാണല്ലോ. പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായിരുന്നെങ്കിലും ബെംഗളൂരിനെതിരെ ജയിച്ച് സൂപ്പർ കപ്പിൽ യോഗ്യത നേടാനാണ് ഇറങ്ങിയത്. എന്നായാൽ ഒന്നും യാഥാർത്ഥ്യമായില്ല. ഇഞ്ചുറി ടൈമിൽ എല്ലാം പിഴച്ചെന്നും ജിംങ്കാൻ പറഞ്ഞു.