തുടർച്ചയായി മലയാള സിനിമയിൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സാന്ദ്രാ തോമസ്- വിജയ് ബാബു എന്നിവർ. ഫ്രൈഡേ ഫിലിംസിലൂടെ പുതുമുഖ സംവിധായകർ അടക്കമുള്ളവരെ മുൻനിരയിൽ എത്തിക്കാനും ഇവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞുവെന്ന വാർത്ത ഏറെ ജനശ്രദ്ധ നേടിയിരുന്നു. അഭിപ്രായ വ്യത്യാസമുണ്ടായതിനെ തുടർന്ന് സാന്ദ്രാ തോമസ് ഫ്രൈഡേ ഫിലിം ഹൗസിൽ നിന്നും പങ്കാളിത്തം പിൻവലിക്കുകയായിരുന്നു.

എന്നാൽ സാന്ദ്ര തന്റെ നല്ല സുഹൃത്താണെന്നും ഞങ്ങൾ തമ്മിൽ യാതൊരു പ്രശ്‌നവും ഇല്ലെന്നും വിജയ് ബാബു തുറന്ന് പറയുന്നു. അടുത്തിടെ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാന്ദ്ര ഇക്കാര്യം തുറന്ന് പറഞ്ഞത്.ഞാനും സാന്ദ്രയും തമ്മിൽ ഒരു ചെറിയ പ്രശ്‌നം ഉണ്ടായപ്പോൾ എല്ലാവരും ചേർന്ന് അതു വലുതാക്കി. ഒരാൾ വീഴുമ്പോൾ അത് ആഘോഷിക്കാൻ ഒരുപാട് ആളുകളുണ്ടാകും. അങ്കമാലി ഡയറീസിന് മുൻപായിരുന്നു അത്. എന്റെ ജീവിതത്തിൽ വളരെ ദുർഘടം പിടിച്ച സമയമായിരുന്നു അത്.

അതിനു ശേഷം അങ്കമാലി ഹിറ്റായപ്പോൾ വിവാദങ്ങൾ കെട്ടടങ്ങി. പിന്നീട് ആട് 2 ഹിറ്റായി. ആ സമയത്ത് ഞാൻ ഗൂഗിളിൽ എന്റെ പേര് സെർച്ച് ചെയ്ത് വാർത്തകൾ വായിക്കുമായിരുന്നു. സാന്ദ്ര- വിജയ് ബാബു പ്രശ്‌നം ആയിരുന്നു ആദ്യം എല്ലാവരും ആഘോഷിച്ചത്. പിന്നീട് ആടിനെക്കുറിച്ചും അങ്കമാലി ഡയറീസിനെക്കുറിച്ചുമുള്ള വാർത്തകളായി.നമ്മൾ വിശ്വസിക്കാൻ പാടില്ലാത്ത ചിലരുടെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ തെറ്റിദ്ധാരണയുടെ പുറത്താണ് സാന്ദ്രയും ഞാനും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായത്.

പണത്തിന്റെ പേരിലല്ല, വൈകാരികതയുടെ പുറത്തുണ്ടായ ഒരു ചെറിയ പ്രശ്‌നമായിരുന്നു അത്. സാന്ദ്ര അവിവാഹിതയായിരുന്ന സമയത്ത് എന്തു ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായാലും അത് പറഞ്ഞു തീർക്കാൻ സാധിക്കുമായിരുന്നു.വിവാഹത്തിന് ശേഷം അവർ മറ്റൊരു സാഹചര്യത്തിലാണ്. ആ സമയത്ത് അത് പറഞ്ഞു തീർക്കാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. വെറും രണ്ടു ദിവസം നീണ്ട ഒരു പിണക്കമായിരുന്നു അത്. ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നിർമ്മാണ രംഗത്ത് ഇനി ആരെയും പങ്കാളിയാക്കില്ലെന്നും വിജയ് ബാബു പറഞ്ഞു. തനിക്ക് പണം ഉണ്ടെങ്കിൽ സിനിമ നിർമ്മിക്കുമെന്നും അത്ര മാത്രമേയുള്ളൂവെന്നും വിജയ് ബാബു പറഞ്ഞു.